ഓഖി ദുരന്തത്തിന് പിന്നാലെ നരേന്ദ്രമോദി കേരളത്തിൽ വന്നുപോയതിൽപ്പിന്നെ ബിജെപി നേതാക്കൾക്ക് അത്ര സന്തോഷമില്ലെന്നാണ് റിപ്പോർട്ടുകൾ. എസ്പിജി തൂക്കിയെറിഞ്ഞ കണ്ണന്താനം മാത്രമല്ല, വിഷമമുള്ളവരുടെ ലിസ്റ്റിലുള്ളത്. ബിജെപി സംസ്ഥാാനനേതൃത്വത്തെ ശാസിക്കുകയും ചെയ്തു. ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സംഭവം. സംസ്ഥാനത്തിന് കൃത്യസമയത്ത് ദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പാർട്ടിയോഗത്തിലായതിനാലാണ് ഇത് പറയുന്നത്. പുറത്തുപറയരുത്. ദുരന്തഭൂമിയിൽ അൽപ്പം കൂടി മര്യാദയോടെ പെരുമാറണമെന്നും അദ്ദേഹം സംസ്ഥാനബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. അവിടെ കുറ്റപ്പെടുത്തലും വിവാദവുമല്ല ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് ശേഷം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചില്ല എന്നുള്ള വിവരം രേഖകളും വസ്തുതകളും നിരത്തി മോദിയോട് വിശദീകരിച്ചു. ചീഫ് സെക്രട്ടറി മുന്നറിയിപ്പുകളുടെ കോപ്പിയുൾപ്പെടെ കാട്ടി, കേരളത്തിന്റെ ഭാഗംവിശദീകരിച്ചു. എല്ലാം കേട്ട പ്രധാനമന്ത്രി കേന്ദ്ര കാലാവസ്ഥാ ഡയറക്ടറുമായി ഫോണിൽ ഉടൻ സംസാരിച്ചു. മേഴ്സിക്കുട്ടിയമ്മയ്ക്ക് അദ്ദേഹം ഫോൺ കൈമാറുകയും ചെയ്തു. ശേഷം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ കോപ്പിയും പ്രധാനമന്ത്രി വാങ്ങി.ഇതിനുശേഷമാണ് പ്രധാനമന്ത്രി കേരളത്തിന്റെ പരാതികൾ ന്യായമാണെന്ന് അഭിപ്രായപ്പെട്ടത്. മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ റിപ്പോർട്ട് ഗൗരവകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.