കാളികാവ് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൂടുതല്‍ കല്യാണക്കഥകളുടെ ചുരുളഴിയുന്നത്. കെട്ടിയോന്റെ പിന്നാമ്പുറക്കഥകളറിയാതെ എല്ലാ സ്ത്രീകളും കബളിപ്പിക്കപ്പെടുകയായിരുന്നു. കരുവാരക്കുണ്ടിലെ ഭാര്യവീട്ടില്‍നിന്നു പിടികൂടിയ ഇയാളെ കാളികാവില്‍ പരാതിയുള്ളതിനാല്‍ കാളികാവ് പോലീസിനു കൈമാറി.
ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്നം തുടങ്ങും. അതു പരിഹരിക്കാന്‍ മറ്റൊരു കല്യാണം കഴിക്കും. ഇതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. പരാതിയില്ലാത്തതിനാല്‍ പോലീസിനും ഒന്നും ചെയ്യാനില്ലാതായി. ഭര്‍ത്താവ് പിടിയിലായ വിവരമറിഞ്ഞ് വേറെയും ഭാര്യമാര്‍ സ്റ്റേഷനിലെത്തി. കാളികാവിലെ ഭാര്യയായിരുന്നു പരാതിക്കാരി. വിവാഹസമയത്തു നല്കിയ 50,000 രൂപയും വിദേശത്തേക്കു പോകാന്‍ ടിക്കറ്റിനു നല്കിയ 30,000 രൂപയും തിരിച്ചുതന്നാല്‍ കേസുമായി പോകാന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ കൈയിലാണെങ്കില്‍ പണമില്ല. പക്ഷേ, എണ്‍പതിനായിരമല്ല ഒരുലക്ഷം തന്നെ താന്‍ തരാമെന്നു വിവാഹദല്ലാള്‍ പറഞ്ഞപ്പോള്‍ പോലീസും ഞെട്ടി. പിന്നീടാണ് ദല്ലാളിന്റെ സ്നേഹത്തിന്റെ കാരണം വെളിപ്പെടുന്നത്. ഈ കുരിശൊന്നു തീര്‍ത്തിട്ടുവേണം ഇയാളെക്കൊണ്ട് വയനാട്ടില്‍ ഒരു കെട്ടുകൂടി കെട്ടിക്കാന്‍. അതുകഴിഞ്ഞാല്‍ ഒരു വലിയതുക ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിന് കിട്ടും. ആവശ്യപ്പെട്ടതിലുമധികം തുക നല്‍കാമെന്നേറ്റതോടെ പരാതിക്കാരി പരാതി പിന്‍വലിച്ചു.
ഇതിനിടയില്‍ മറ്റു ഭാര്യമാര്‍ക്ക് പോലീസ് സ്റ്റേഷനില്‍വെച്ച് പരസ്പരം പരിചയപ്പെടാനും അവസരം ലഭിച്ചു. ചിലര്‍ സ്നേഹം പങ്കുവെച്ചു, ചിലര്‍ പോരുകാണിച്ച് മുഖംതിരിച്ചു. ഒടുവില്‍ പരാതിക്കാരിയായ ഭാര്യയെ ഒഴിവാക്കി മറ്റുള്ളവര്‍ ഭര്‍ത്താവിനുപിന്നാലെ കൂസലില്ലാതെ സ്റ്റേഷനില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതായാലും കുടുങ്ങിയെന്നു ബോധ്യമായതോടെ നിലവിലുള്ള രീതിയില്‍ കെട്ടിയോന്റെകൂടെ തുടരാന്‍ തന്നെയാണ് ഏഴു ഭാര്യമാരുടെയും തീരുമാനം.