ജിദ്ദ: സൗദി അറേബ്യ നടപ്പാക്കിയ സ്വദേശിവത്കരണപദ്ധതിയായ ‘നിതാഖത്’ വീണ്ടും വരുന്നു. സന്തുലിതമായ രീതിയില്‍ നിതാഖത്തിന്റെ പരിഷ്കരിച്ച പതിപ്പ് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സൗദി തൊഴില്‍ മന്ത്രാലയം. പ്രഖ്യാപിച്ച് അഞ്ചാഴ്ചയ്ക്കുള്ളില്‍ നിതാഖത് നടപ്പില്‍വരുത്തുമെന്ന് തൊഴില്‍മന്ത്രി ഡോ. മുഫ്രിജ് അല്‍ ഹഖ്ബാനി വ്യക്തമാക്കി.
തൊഴിലാളികളുടെ എണ്ണം, ശരാശരി ശമ്പളം, സ്ത്രീസാന്നിധ്യം, ജോലിസ്ഥിരത തുടങ്ങിയ ഘടകങ്ങള്‍ സന്തുലിത നിതാഖതില്‍ പരിഗണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണവും അവരുടെ ജോലിയും ചേര്‍ത്തുകൊണ്ടുള്ള പട്ടികതിരിക്കല് പുതിയ നിതാഖതിന്റെ പ്രത്യേകതയായിരിക്കും. തൊഴില്‍ നയം നടപ്പാക്കുന്നതില്‍ പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തം അനിവാര്യമാണ്. സ്വദേശിവത്കരണത്തിന് ദോഷചെയ്യുംവിധം തൊഴില്‍ചട്ടങ്ങള്‍ ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്ത് സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
17 ലക്ഷം സൗദി പൗരന്മാരാണ് നിലവില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 4.7 ലക്ഷം സ്ത്രീകളാണ്. എങ്കിലും തൊഴില്‍രംഗത്ത് നിര്‍ണായക സാന്നിധ്യമാകാന്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടില്ലെന്നും സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഇതിനൊരു കാരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: