പാലക്കാട്: കേരളത്തിൽ അവിഹിത ബന്ധത്തിനും ക്വട്ടേഷൻ. ക്വട്ടെഷൻ സംഘത്തിന്റെ ആക്രമണത്തിൽ പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി പള്ളിയാലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടൂര്‍ സ്വദേശി സിയാര് ആണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഒന്നരയോടെയാണ് കത്തിക്കുത്തുണ്ടായത്. പള്ളിയാലിലെ വിജനമായ സ്ഥലത്ത് വച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സിയാറിന്റെ സുഹൃത്ത് ഷമീമിനും കുത്തേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിയാറിന്റെ സുഹൃത്ത് ഷമീമിന് വടക്കഞ്ചേരിയിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതേ സ്ത്രീയുമായി പാലക്കാട് സ്വദേശി അബ്ബാസ് എന്ന വ്യക്തിയും ബന്ധം സ്ഥാപിച്ചു. ഈ വിവരമറഞ്ഞ ഷമീം ക്വട്ടേഷന്‍ സംഘാംഗമായ കുറക്കല്‍ അഷ്റഫുമായി ചേര്‍ന്ന് അബ്ബാസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു.
ഷമീമിന്റെ നീക്കം മനസിലാക്കിയ അബ്ബാസും സംഘവും ഇരുവരെയും പള്ളിയാലിലെ വിജനമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തില്‍ ഗുരുതര പരിക്കേറ്റ സിയാറിനെ സുഹൃത്തുക്കള്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അബ്ബാസ്, ജൈനിമേട് സ്വദേശി മന്‍സൂര്‍, അരുണ്‍ എന്നിവരടക്കം അഞ്ച് പേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് ഡോഗ് സ്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.