വരാപ്പുഴ: വിശ്രമിക്കാനിരുന്ന കടത്തിണ്ണ തനിക്ക് ഇത്രയേറെ അപമാനവും കഷ്ടതകളും വരുത്തി വയ്ക്കുമെന്ന് രാധ കരുതിയില്ല. വിശ്രമിക്കാനിരുന്ന കടയിൽ നിന്ന് മോഷണം പോയ പണം താൻ എടുത്തുവെന്നു പറഞ്ഞു പോലീസും കടയുടമയും വന്നപ്പോൾ നാണക്കേട് ഭയന്ന് സ്വന്തം വീടുവിറ്റ് ആ പണം തിരികെ നൽകാനൊരുകിയ വൃദ്ധയും അവരെ വെറുതെ കള്ളിയെന്നു മുദ്രകുത്തിയ പോലീസും ഒരുമിച്ചാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വീടു വിറ്റ് തൊണ്ടി മുതല്‍ കൊടുത്ത വയോധിക ഒടുവില്‍ നിരപരാധി. കള്ളിയെന്ന് പോലീസുകാര്‍ മുദ്രകുത്തിയതോടെ രാധയ്‌ക്ക് തൊഴിലും നഷ്‌ടപ്പെട്ടു. വീടും സ്‌ഥലവും വാങ്ങിക്കുന്നയാള്‍ക്ക് കൈയില്‍ പണമില്ലാത്തതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് രാധയുടെ സ്‌ഥലവും വീടും വാങ്ങാന്‍ എത്തിയത്. നാലുലക്ഷം രൂപയ്‌ക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇവരും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
37,000 രൂപ നഷ്‌ടപ്പെട്ടെന്ന കടയുടമയുടെ പരാതിയില്‍ പോലീസ് പിടികൂടിയ വരാപ്പുഴ ചിറയ്‌ക്കകം ഭഗവതിപ്പറമ്പ് പരേതനായ മണിയുടെ ഭാര്യ രാധ (70) യ്‌ക്കാണ് ദുരവസ്‌ഥയുണ്ടായത്. വീട്ടു പണി ചെയ്‌തു ഉപജീവനം നടത്തുന്ന രാധ ക്ഷീണം മൂലം പല സ്‌ഥലത്തും കടവരാന്തയില്‍ വിശ്രമിക്കുക പതിവാണ്. ഒരാഴ്‌ച മുമ്പ് വരാപ്പുഴ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ചു. എന്നാല്‍, വീട്ടില്‍ എത്തിയപ്പോഴേയ്‌ക്കു അവിടെ നിന്ന് 37,000 രൂപ നഷ്‌ടപ്പെട്ടെന്ന കടയുടമയുടെ പരാതി പോലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് മോഷ്‌ടിച്ച പണം തിരികെ കൊടുക്കണമെന്നാവശ്യപ്പെട്ടു രാധയുടെ വീട്ടില്‍ പോലീസെത്തി. പണം എടുത്തില്ലെന്ന് ആണയിട്ടു പറഞ്ഞുവെങ്കിലും ചെവിക്കൊണ്ടില്ല. ഇവര്‍ ഒരിക്കലും മോഷ്‌ടിക്കില്ലെന്ന് നാട്ടുകാരും പറഞ്ഞു. ഏക മകന്‍ ഗജേഷുമൊന്നിച്ചു വരാപ്പുഴ സ്‌റ്റേഷനില്‍ ഹാജരാകാന്‍ രാധയോട് പോലീസ് ആവശ്യപ്പെട്ടു. വീടുവിറ്റെങ്കിലും പണം നല്‍കണമെന്ന് നിര്‍ദേശിച്ചു. അതിനാല്‍ തന്റെ വീട് ഉള്‍പ്പെടുന്ന രണ്ടു സെന്റ് സ്‌ഥലം വില്‍ക്കാന്‍ കരാര്‍ എഴുതി. മുന്‍കൂര്‍ തുകയായി 50,000 രൂപ ലഭിച്ചു. ഇതില്‍ നിന്ന് കിട്ടിയ 37,000 രൂപ പോലീസ് കട ഉടമയ്‌ക്ക് കൈമാറി.
പറവൂര്‍ എസ്.ഐ പിടികൂടിയ ഒരു മോഷ്‌ടാവിനെ ചോദ്യം ചെയ്ുന്നയതിനിടെ വരാപ്പുഴയിലെ ഒരു ഇരുമ്പു കടയില്‍ നിന്നും പണം മോഷ്‌ടിച്ചതായി പോലീസിനോട് സമ്മതിക്കുകയായിരുന്നു. പോലീസ് കള്ളനെ കടയില്‍ കൊണ്ടുവന്നപ്പോള്‍ കട ഉടമയും വരാപ്പുഴ പോലീസും ഞെട്ടി. നിരപരാധിയായ വൃദ്ധയെ കള്ളിയെന്ന് മുദ്രകുത്തി വീട് വില്‍ക്കാന്‍ പ്രേരിപ്പിച്ചത് എസ്.ഐയ്‌ക്കും പോലീസുകാര്‍ക്കും കട ഉടമയ്‌ക്കും മനഃക്ലേശം ഉണ്ടാക്കി. വീട് വില്‍ക്കാന്‍ പറഞ്ഞ എസ്.ഐ: ക്ലീറ്റസ് രണ്ടു ദിവസം മുന്‍പ് ഹൃദയഘാതം മൂലം മരിച്ചു. രാധയെ ഇന്നലെ സ്‌റ്റേഷനില്‍ വിളിപ്പിച്ചു അവര്‍ മോഷ്‌ടിച്ചുവെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ നല്‍കി. രണ്ടു സെന്റ് സ്‌ഥലത്തില്‍ അടച്ചുറപ്പില്ലാത്ത ഒറ്റുമുറി വീട്ടിലാണ് രാധയും ഏകമകനും താമസിക്കുന്നത്. രാധ ജോലിക്കു പോയാല്‍ മാത്രമേ മകനും അവര്‍ക്കും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ കഴിയു. നാട്ടില്‍ അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പട്ടിണിയാണെങ്കിലും സ്‌ഥലം വിറ്റു പണം നല്‍കിയത്. അരി വാങ്ങുവാന്‍ പോലും പണമില്ലാത്ത ഇവര്‍ക്ക് വീട് നഷ്‌ടപ്പെട്ടാല്‍ ഇനി പെരുവഴിയാണ് ആശ്രയമെന്ന് നാട്ടുകാര്‍ പറയുന്നു.
കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: