സംസ്ഥാനത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായവരിലേറെയും തങ്ങള്‍ തമിഴ്‌നാട്ടില്‍ പോയാണ് പതിവായി ഗുളിക വാങ്ങുന്നതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍ ഗുളിക നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകളുടെ ഉടമകളെയും കേസില്‍ പ്രതിയാക്കുന്ന കാര്യം ബന്ധപ്പെട്ട ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ സജീവ പരിഗണനയിലാണ്.
കേരളത്തിലേക്ക് കടത്തുന്ന ഗുളികകള്‍ പതിന്മടങ്ങു വിലയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മറ്റു ലഹരി വസ്തുക്കളേക്കാള്‍ എളുപ്പമായി ഇവ കടത്തിക്കൊണ്ടു വരുവാനും കഴിയും. ഈ ഗുളിക സ്ഥിരമായി ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ വരെയുണ്ടെന്നാണ് വിവരം. ഈ ഗുളികകളുടെ ഉപയോഗം വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കാന്‍സര്‍ രോഗികള്‍ക്ക് വേദനയകറ്റുന്നതിനായി നല്‍കുന്ന ‘നൈട്രോസെപ്പാം’ എന്ന ഗുളികയാണ് കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ഗുളിക വിതരണം ചെയ്യാന്‍ പാടുള്ളു എന്നാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ നിയമം കാറ്റില്‍പ്പറത്തി യഥാര്‍ത്ഥ വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് തമിഴ്‌നാട്ടിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഇവ നല്‍കുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: