പാലാ: ഭാര്യ മരിച്ചതോടെ ഒറ്റക്കായി ദുഃഖം താങ്ങാനാവാതെ ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്‌തു. പാലായിലെ ആദ്യകാല ലെയ്ത്തുടമ കടപ്പാട്ടൂര്‍ കളപ്പുരക്കല്‍ തൊട്ടിയില്‍ രവീന്ദ്രനാ(68)ണ് കുമാരനെല്ലൂരില്‍ ട്രെയിന്‍തട്ടി മരിച്ചത്. തനിക്ക് ഒറ്റയ്ക്ക് കഴിയാനാവില്ലന്നും ട്രെയിനിനു മുന്നില്‍ചാടി മരിക്കുമെന്നും രവീന്ദ്രന്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു. ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടിയിട്ടുണ്ട്.
ഭാര്യയുടെ മരണത്തോടെ താന്‍ ഒറ്റയ്ക്കായെന്ന ചിന്ത രവീന്ദ്രനെ പിടികൂടിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം. രവീന്ദ്രന്റെ ഭാര്യ ബേബി (65) കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഭാര്യയുടെ മരണം രവീന്ദ്രന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പതിവുള്ള പ്രഭാത നടത്തത്തിന് ഇന്നലെ രാവിലെ ഇറങ്ങിയ രവീന്ദ്രന്‍ പാലാ ടൗണിലെത്തി ബസു കയറി കുമാരനെല്ലൂരെത്തി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. ഭാര്യയുടെ സംസ്കാരം കഴിഞ്ഞ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് രവീന്ദ്രന്‍ ഉറങ്ങാന്‍ കിടന്നത്. ഇന്നലെ രാവിലെ മകന്‍ ഉണര്‍ന്ന് അച്ഛനെ അന്വേഷിക്കുന്നതിനിടെ പാലാ പൊലീസാണ് മരണ വിവരം അറിയിക്കുന്നത്.
പുലര്‍ച്ചെ 6.40നാണ് കുമാരനെല്ലൂരിനു സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. വസ്ത്രത്തിനുള്ളില്‍നിന്ന് ആത്മഹത്യാകുറിപ്പും ഭാര്യയുടെ ഫോട്ടോയും ബസ് ടിക്കറ്റും മൃതദേഹം കാണപ്പെട്ട ട്രാക്കിന് സമീപത്തുനിന്ന് ടോര്‍ച്ചും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രവീന്ദ്രന്റെ രണ്ട് ആണ്‍മക്കള്‍ യു.കെയിലും മകള്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ഛത്തീസ്ഗഡിലുമാണ് കഴിയുന്നത്. ദമ്ബതിമാര്‍ വര്‍ഷങ്ങളായി പാലായിലെ വസതിയില്‍ തനിച്ചാണ് താമസം. മാതാവിന്റ മരണം അറിഞ്ഞ് യു.കെയില്‍നിന്ന് ഒരു മകനും മകളും എത്തിയിരുന്നു. രവീന്ദ്രന്റെ സംസ്കാരം നടത്തി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: