നിലവിളിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശികളായ ഒരു കുടുംബം കോട്ടയം ഡിവൈ.എസ്.പി ഓഫീസിന് മുന്നിലെത്തിയത്. ആർക്കും കാര്യം മനസ്സിലായില്ല. സംഭവത്തിൽ പന്തികേട് തോന്നിയ പൊലീസുകാർ വിവരങ്ങൾ തിരക്കി. ഇവിടെ നിന്ന് വിളിച്ചിട്ടാണ് വന്നതെന്നും ഞങ്ങളുടെ അമ്മയുടെ അശ്ളീല ചിത്രങ്ങൾ പിടികൂടിയ ഏതോ യുവാവിന്റെ ഫോണിലുണ്ടെന്നും നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു.എന്നാൽ കാര്യമെന്താണെന്ന് പൊലീസിന് അപ്പോഴും വ്യക്തമായില്ല. ആരാണ് വിളിച്ചതെന്ന് ചോദ്യച്ചപ്പോൾ സ്റ്റേഷനിലുള്ള ഒരു പൊലീസുകാരന്റെ പേര് അവർ പറയുകയും ചെയ്തു. ഉടൻ തന്നെ ഡിവൈ.എസ്.പി ആ പൊലീസുകാരനെ വിളിച്ച് കാര്യം തിരക്കി. എന്നാൽ ഇവർ ആരാണെന്നോ സംഭവം എന്താണെന്നോ പൊലീസുകാരന് അറിയില്ലായിരുന്നു. തുടർന്ന് ഡിവൈ.എസ്.പി അവരോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
സുന്ദരിയായ വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കഥ പൊലീസ് അറിയുന്നത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട കോഴഞ്ചേരി കണ്ണങ്കര തോടിയാനിക്കൽ സുധീപ് കുഞ്ഞമോനെ (39) കൈയോടെ പിടികൂടുകയും ചെയ്തു. സുധീപിനെ വിശദമായി ചേദ്യം ചെയ്തതോടെ ഹൈടെക് തട്ടിപ്പിന്റെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്.
പോലീസ് പറയുന്നതിങ്ങനെ:
മധ്യവയസ്ക്കയായ വീട്ടമ്മയുമായി സുധീപ് പരിചയപ്പെടുന്നത് ഒരു ട്രെയിൻ യാത്രയിലാണ്. വയസ് അന്പത് കഴിഞ്ഞെങ്കിലും യൗവനം വിട്ടുമാറാത്ത അവരെ ആദ്യം കണ്ടപ്പോൾ തന്നെ ഇയാൾ വീട്ടമ്മയെ കുരുക്കാൻ പ്ലാനിട്ടു. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് സുധീപ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. രണ്ടുപെൺമക്കളെയും കെട്ടിച്ചയച്ചിട്ട് വീട്ടിൽ സ്വസ്ഥമായി ഇരിക്കുകയാണെന്ന് പറഞ്ഞപ്പോൾ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് ഫോൺ നമ്പർ വാങ്ങി. ദിവസങ്ങൾക്കുശേഷം താൻ ജോലി ചെയ്യുന്ന സഹകരണ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും കോട്ടയത്ത് മൂന്നു ദിവസത്തെ പരിശീലനമുണ്ടെന്നും സുധീപ് വിളിച്ചറിയിച്ചു. എറണാകുളം റെയിൽവെ സ്റ്റേഷനിലെത്തണമെന്നും കൂടെ 14 ഉദ്യോഗാർത്ഥികളുണ്ടെന്നും ഇയാൾ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. സ്റ്റേഷനിലെത്തിയ വീട്ടമ്മയോട് വൈകിപ്പോയതിനാൽ മറ്റുള്ളവർ പോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അവർ ഒരുമിച്ച് കോട്ടയത്തെത്തി. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പല തവണ ഇയാൾ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. ശല്യം സഹിക്കവയ്യാതെ വീട്ടമ്മയുടെ മകൾ ഇയാളെ ഫോണിൽ വിളിച്ച് താക്കീത് ചെയ്തു. ഇതോടെ മകളുടെ ഫോൺ നമ്പർ ലഭിച്ച പ്രതി തന്ത്രപൂർവ്വം വീട്ടമ്മയുടെ ഭർത്താവിന്റെ ഫോൺ നമ്പറും കൈക്കലാക്കി.
ഇതോടെ പൊലീസ് ചമഞ്ഞ് ഭർത്താവിൽനിന്ന് പണം തട്ടാൻ പ്ലാനിട്ടു. ഞാൻ ഡിവൈ.എസ്.പി ഒാഫീസിലെ ഒരു പൊലീസുകാരനാണ്. കഴിഞ്ഞ ദിവസം പിടിയിലായ ഒരു യുവാവിന്റെ മൊബൈൽ ഫോണിൽ നിന്ന് നിങ്ങളുടെ അശ്ളീല ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ നമുക്ക് നേരിൽ സംസാരിക്കാം എന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ഓഫീസിൽ ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അടുത്ത ദിവസം രാവിലെതന്നെ ഭർത്താവ് പെൺമക്കളും മരുമക്കളുമായി ഡിവൈ.എസ്.പി ഓഫീസിലെത്തി. ഈ സമയം ഓഫീസിന് പുറത്ത് കാത്തുനിന്ന പ്രതി, ഭർത്താവിനെ വിളിച്ചുകൊണ്ടുപോയി ചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ടു. വലിയൊരു തുകയാണ് സുധീപ് ആവശ്യപ്പെട്ടത്. എന്നാൽ അതുനൽകാൻ അയാൾ തയ്യാറായില്ല. എന്നുമാത്രമല്ല സുധീപിന്റെ ഇടപാടിൽ എന്തോ ചില പൊരുത്തക്കേടുകൾ അയാൾക്ക് തോന്നുകയും ചെയ്തിരുന്നു.
ഇതിനിടെ ഏറെ നേരമായിട്ടും പിതാവിനെ കാണാത്തതിനെ ത്തുടർന്ന് മകൾ ഡിവൈ.എസ്.പി ഓഫീസിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. തുടർന്ന് വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കളക്ടറേറ്റ് വളപ്പിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: