അമേരിക്കയിൽ കാമുകന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നേഴ്സ് പോലീസിന്‍റെ വലയില്‍. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളായ ടീനാ ജോൺസ് ആണ് അറസ്റ്റിലായത്. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റിലായ യുവതിയെ ജയിലില്‍ അയച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ് വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററില്‍ നേഴ്‌സായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ടീനാ ജോൺസ്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അനസ്‌തേഷ്യാ ഡോക്ടറായിരുന്നു കാമുകൻ. ഇയാളുമായി വളരെ നാളായി പ്രണയത്തിലായ ടീനയെ ഇയാള്‍ ഭാര്യയുടെ പേര് പറഞ്ഞ് ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന പ്ലാന്‍ തയ്യാറാക്കിയത്.
കാമുകന്റെ ഭാര്യയെ വധിക്കാന്‍ ഡാര്‍ക്ക് വെബ് കമ്പനിക്ക് 10,000 ഡോളറിന്റെ കൊട്ടേഷന്‍ നൽകുകയായിരുന്നു ടീന. കൊട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാര്‍ക്ക് വെബ്.ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പൊലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രില്‍ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ജനുവരിയില്‍ അതീവ രഹസ്യമായി പത്തായിരം ഡോളര്‍ ബിറ്റ്കോയിന്‍ ആക്കി ഇവര്‍ക്ക് അഡ്വാന്‍സ് നല്‍കി. പിന്നീട് കാമുകന്‍റെ ഭാര്യ കൊല്ലപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ടീന. എന്നാല്‍ അടുത്തിടെ ഇത്തരം ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സൈറ്റുകള്‍ സംബന്ധിച്ച് ഒരു ചാനല്‍ വാര്‍ത്ത അവതരിപ്പിച്ചു. ഇതില്‍ ഗൗരവമായി അന്വേഷണം നടത്തിയ പോലീസ് ടീന നല്‍കിയ ക്വട്ടേഷന്‍ കണ്ടെത്തി. മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ഇത് ടീന തിരിച്ചറിഞ്ഞില്ല.ഡോക്ടറും നേഴ്‌സും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവ് കിട്ടിയതോടെയാണ് ടീന കുടുങ്ങിയത്. കാമുകനോട് ക്വട്ടേഷൻ നൽകുമ്പോഴും ടീനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവിന്റെ മേൽ കുറ്റം വരരുതെന്ന് ടീന ഗുണ്ടാ സംഘത്തിന് നിർദ്ദേശം നൽകി. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ക്വട്ടേഷൻ ഗ്യാങ്ങിന് ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ ടീന നൽകിയെന്നാണ് പോലീസ് പറയുന്നത്. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും.