ഹിസ്ബുല്ല കമാൻഡറുടെ വധത്തെ തുടര്‍ന്ന് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന വടക്കൻ ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ആയിരങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകുകയാണ്. അതിനിടെ, നെതന്യാഹുവിന് രാജ്യത്തെ നയിക്കാൻ യോഗ്യതയില്ലെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ് രംഗത്തെത്തി. ഖാൻ യൂനുസിലും പരിസരപ്രദേശങ്ങളിലും ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ മരണം 23,084 ആയി. 58,926 പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 17 ഇടങ്ങളില്‍ നടത്തിയ ബോംബിങ്ങില്‍ 249 പേരാണ് മരിച്ചത്.
ദാറുല്‍ ബലാഇലും നുസൈറാത്, അല്‍ മഗാസി അഭയാര്‍ഥി ക്യാമ്ബുകളിലുമാണ് കൂടുതല്‍ മരണം. അല്‍ മഗാസി ക്യാമ്ബില്‍ സ്കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ 30ലധികം പേരാണ് മരിച്ചത്. അതേസമയം, അല്‍ഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനില്‍പ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനിക ടാങ്കുകള്‍ തകര്‍ത്തതായും ഭൂഗര്‍ഭ അറയില്‍ നടത്തിയ സ്ഫോടനത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റതായും അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു.