മെല്‍ബണ്‍ : വാഹന യാത്രയ്ക്കിടയില്‍ കംഗാരുക്കള്‍ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതും, അപകടങ്ങള്‍ ഉണ്ടാകുന്നതും നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ അപകടങ്ങളൊഴിവാക്കാൻ വോള്‍വോ കമ്പനി പുതിയ പദ്ധതികളുമായി വരുന്നു.
വാഹനയാത്രിക്കരുടെയും കംഗാരുക്കളുടേയും സുരക്ഷയ്ക്കു തുല്യ പ്രാധാന്യം നല്കുകയും അതേ സമയം അപകടങ്ങൾ ഒഴിവാക്കുകയുമാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കമ്പനി എന്‍ജിനിയര്‍മാര്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കംഗാരുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വാഹനത്തില്‍ റഡാര്‍, ക്യാമറ എന്നിവ ഘടിപ്പിക്കുന്നതിനെ കുറിച്ചും വിദഗ്ധ സംഘം ആലോചനയിലാണ്.
വാഹന ഉടമകള്‍ക്ക് കംഗാരൂക്കള്‍ റോഡില്‍ കടക്കുന്നത് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലപ്പോഴും വാഹനത്തില്‍ കംഗാരൂക്കള്‍ വന്നിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ വാഹന ഉടമകള്‍ക്ക് 10,000 മുതല്‍ 15,000 ഡോളര്‍ വരെയാണ് റിപ്പയറിംഗിനും മറ്റുമായി മുടക്കേണ്ടി വരുന്നത്.
ഇത്തരത്തില്‍ മൃഗങ്ങള്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ യൂറോപ്പിൽ പരീക്ഷിച്ച അതേ മാര്‍ഗ്ഗമാണ് ഓസ്‌ട്രേലിയയിലും കമ്പനി പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. വാഹനങ്ങളില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കംഗാരുക്കളെ സൂക്ഷമമായി നീരീക്ഷിക്കുകയാണ് വിദഗ്ധര്‍.