16 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തൃശൂര്‍ മാള പുത്തൻചിറ സ്വദേശി വി ജി ഗോപാലകൃഷ്‌ണൻ (76) നാളെ നാട്ടിലേക്ക് മടങ്ങും. ശനിയാഴ്ച രാത്രി പതിനൊന്നിനുള്ള അബുദബി – കൊച്ചി എയര്‍ അറേബ്യ വിമാനത്തിലാണ് ഗോപാലകൃഷ്‌ണൻ നാട്ടിലേക്ക് തിരിക്കുക. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആണ് ഗോപാലകൃഷ്ണൻ ജയിലിലായത്. 2007 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഗോപാലകൃഷ്‌ണനും കൊച്ചി വൈപ്പിൻ സ്വദേശി ബാലകൃഷ്ണൻ ചന്ദ്രനും, ആന്ധ്രാ സ്വദേശി അനില്‍ കുമാറും സുഹൃത്തുക്കളായിരുന്നു. മുസഫ വ്യവസായ മേഖലയിലെ ഒരു മുറിയിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നത്. താമസ സ്ഥലത്ത് ബാലകൃഷ്ണൻ ചന്ദ്രനും, അനികുമാറും തമ്മിലുണ്ടായ അടിപിടിയില്‍ ബാലകൃഷ്ണൻ ചന്ദ്രന് ജീവൻ നഷ്ടമായി. ഇതിനെ തുടര്‍ന്നാണ് ഗോപാലകൃഷ്‌ണന് ജയില്‍വാസമനുഭവിക്കേണ്ടിവന്നത്.
ഗോപാലകൃഷ്‍ണന്റെ കുടുംബം 16 വര്‍ഷം നിയമ പോരാട്ടം നടത്തിയെങ്കിലും ഇപ്പോഴാണ് മോചനം ലഭിച്ചത്. അബുദബിയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവും പ്രമുഖ നിയമ വിദഗ്ദ്ധനുമായ അൻസാരി സൈനുദ്ധീനാണ് മോചനം യാതാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തിയത്. ഗോപാലകൃഷ്ണന്റെ മോചനത്തിന് ബാലകൃഷ്‌ണൻ ചന്ദ്രന്റെ കുടുംബത്തിന് 75 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ യു എ ഇ ദിര്‍ഹം ചോരപ്പണമായി നല്‍കണമെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ ഇത്രയും വലിയ തുക നല്കാൻ ഗോപാല കൃഷ്‍ണന്റെ കുടുംബത്തിന് കഴിയുമായിരുന്നില്ല. ചോരപ്പണം കുറക്കുന്നതിന് നിയമപോരാട്ടം തുടര്‍ന്നെങ്കിലും അവസാനം രണ്ട് ലക്ഷം ദിര്‍ഹം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.