ലോകമെമ്പാടുമായി 6.48 മില്ല്യണ്‍ വിഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ നീക്കം ചെയ്യപ്പെട്ടത് ഇന്ത്യയില്‍ നിന്നുള്ള വിഡിയോകൾ. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഡിലീറ്റ് ചെയ്യപ്പെട്ട വിഡിയോകളില്‍ 93 ശതമാനവും പ്ലാറ്റ്‌ഫോം തന്നെ ഓട്ടോമാറ്റിക്കായി കണ്ടെത്തിയതാണെന്ന് കമ്ബനി അവകാശപ്പെട്ടു. ഇത്തരത്തില്‍ കണ്ടെത്തിയ വിഡിയോകളില്‍ 38 ശതമാനം വീഡിയോകളും ആരെങ്കിലും കാണുന്നതിന് മുമ്ബായി നീക്കം ചെയ്തിട്ടുണ്ട്. 31 ശതമാനം വീഡിയോകള്‍ ഒന്നു മുതല്‍ പത്ത് വരെ വ്യൂസ് ലഭിക്കുന്നതിന് മുമ്ബ് നീക്കം ചെയ്യുകയും ചെയ്തു. ഇതേ കാലയളവില്‍ യൂട്യൂബിന്റെ സ്പാം പോളിസി ലംഘിച്ചതിന്റെ 8.7 ദശലക്ഷം യൂട്യൂബ് ചാനലുകളും കമ്ബനി നീക്കം ചെയ്തിട്ടുണ്ട്.
2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രമായി 1.9 ദശലക്ഷം വിഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. 2020 മുതല്‍ ഇത്തരം കാരണങ്ങളാല്‍ വിഡിയോകള്‍ ഏറ്റവും കൂടുതല്‍ നീക്കം ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. അതുപോലെ, ലംഘനങ്ങള്‍ കാരണം, ആളുകള്‍ വിഡിയോകള്‍ ഫ്ലാഗ് ചെയ്യുന്ന കാര്യത്തിലും നമ്മുടെ രാജ്യം തന്നെയാണ് ഒന്നാമത്.