അത്യാധുനിക പരിശോധനാ സംവിധാനം ഉപയോഗിച്ച് വ്യാജരേഖകള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള മാർഗമൊരുക്കി ദുബായ് എയർപോർട്ട്. ‘റെട്രോ ചെക്ക്’ സംവിധാനത്തിലൂടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള 1043 വ്യാജ യാത്രാ രേഖകളാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫേറിനേഴ്‌സ് അഫേഴ്‌സാണ് (GDFRA) ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. വ്യാജരേഖകളുമായി എത്തുന്നവരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച 1700 ഓളം പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തില്‍ നിയമിച്ചിരിക്കുന്നത്.
വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തുന്നതിനായി റെട്രോ ചെക്ക് എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. പാസ്‌പോര്‍ട്ടുകളിലെ ഫോസ്ഫറിക് മഷി , മൈക്രോസ്‌കോപ്പിക്ക് വാട്ടര്‍മാര്‍ക്ക്, അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍ മാത്രം വായിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ എന്നിവ ഈ ഉപകരണത്തിലൂടെ മനസിലാക്കാം. വിദേശ രാജ്യത്തു നിന്നുള്ള കുറ്റവാളികള്‍ ദുബായിലേക്ക് വ്യാജരേഖകളുമായി കടക്കുന്നത് തടയാനാണ് ഡിജിറ്റല്‍ പരിശോധനാ സംവിധാനം ഒരുക്കിയത്.