കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ പിടികൂടുന്നവരെ നാടുകടത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താമസ നിയമങ്ങള്‍ ലംഘിച്ചതിന് പിടികൂടുന്ന പ്രവാസികളെ, ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകളില്‍ പാര്‍പ്പിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തുന്നതുവരെയാണ് ഇത്തരത്തില്‍ പാര്‍പ്പിക്കുക. കുവൈത്തില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ ഇത് സംബന്ധമായ സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലീബ് അല്‍ ഷുയൂഖിലെയും, ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്കൂളുകള്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സെല്ലുകളുടെയും,നാടുകടത്തല്‍ കേന്ദ്രങ്ങളുടെയും ഭാരം ലഘൂകരിക്കല്‍ ലക്ഷ്യമിട്ടാണ് സ്കൂളുകളെ ഇത്തരം കേന്ദ്രമാക്കിമാറ്റുന്നത്. ഇതിനായി സ്കൂളുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.അതിനിടെ ജലീബ് അല്‍ ഷുയൂഖ്, ഖൈത്താൻ, ഫര്‍വാനിയ, മഹ്‌ബൂല, അംഘാറ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ പട്രോളിംഗ് വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍.