വിഷദ്രാവകമായ ഹൈഡ്രസിന്‍ വര്‍ഷിച്ചുകൊണ്ട് ചൈന യുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 മാര്‍ച്ച് മാസത്തില്‍ ഭൂമിയില്‍ പതിച്ചേക്കും. പേടകത്തിന്റെ 40 ശതമാനം ഭാഗവും ഭൂമിയിലെത്തുമെന്നാണു സൂചന. ഇതു പതിക്കുന്ന പ്രദേശങ്ങളില്‍ വ്യാപക നാശമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിലയത്തിന്റെ ഭൂരിഭാഗവും ബഹിരാകാശത്ത് വെച്ച് തന്നെ കത്തിതീരുമെന്ന വാദമാണ് ചൈന മുന്നോട്ട് വെക്കുന്നത്.
ക്രിസ്റ്റല്‍/ദ്രാവക രൂപത്തിലാണ് ഹൈഡ്രസിന്‍ കാണപ്പെടുന്നത്. ഇതു വലിയതോതില്‍ ഉള്ളില്‍ കടന്നാല്‍ ശ്വാസകോശത്തിനും വൃക്കകള്‍ക്കും നാശമുണ്ടാക്കും. ചെറിയ അംശം ഉള്ളില്‍ച്ചെന്നാല്‍പ്പോലും ശ്വാസതടസം വരെ ഉണ്ടാകാം. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥമാണു ടിയാന്‍ഗോങ് 1നായി ചൈന ഉദ്ദേശിച്ചിരുന്നത്. ഭൂമിയില്‍നിന്നുള്ള നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇത് ഇപ്പോള്‍ 287 കിലോമീറ്റര്‍ ഉയരത്തിലാണുള്ളത്.
ഭൂമിയുടെ ആകര്‍ഷണത്തില്‍പ്പെട്ട് നിലയം സാവധാനം താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ നിലയം ഭാഗികമായി കത്തിനശിക്കും. സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ക്കു ഈ നിലയം പതിക്കുന്നത് ഭീഷണിയാകും. കടലില്‍പതിച്ചാല്‍ കടല്‍ജീവികളും നശിക്കും. നിലയം എവിടെ പതിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ‘സ്വര്‍ഗത്തിലെ കൊട്ടാരം’ എന്ന് മറുപേരുള്ള നിലയം 2011 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.
നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷത്തിലെത്തുന്നതോടെ കത്തി നശിക്കുമെന്ന വാദം ചൈനയുടെ മാന്‍ഡ് സ്‌പെയ്‌സ് എന്‍ജിനീയറിങ് ഓഫീസ് (സി.എം.സി.) ആവര്‍ത്തിച്ചു. 2013 ലാണ് ഒരു ബഹിരാകാശ പേടകം ആദ്യമായി ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തിയത്. ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തിയ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയത്തെ ന്യൂസിലന്‍ഡിനു സമീപം ശാന്ത സമുദ്രത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. 120,000 കിലോയായിരുന്നു മിറിന്റെ ആകെ ഭാരം. ടിയാന്‍ഗോങ് 1ന്റെ ആകെ ഭാരം 8,500 കിലോഗ്രാമാണ്. ഇടിച്ചിറക്കുന്നതുവരെ മിറിന്റെ സമ്പൂര്‍ണ നിയന്ത്രണവും റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ കൈയിലായിരുന്നു.