സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കുട്ടായിരുന്നു. ഓർക്കുട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കുട്ടിനു രൂപം നൽകിയത്. 2004ലായിരുന്നു ഇത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കുട്ട്, ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്റെ പതനം പൂർണമായി.
ഇപ്പോൾ, ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുമ്പോളാണ്, ഹലോ എന്ന തന്റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കുട്ട് ബുയോകോട്ടന്റെ ശ്രമം. ആദ്യകാലത്ത് ഓർക്കുട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കുട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്.
ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. വിപുലമായ ഈ ജനാടിത്തറയിലേക്ക് ‘നുഴഞ്ഞുകയറാനാണ്’ പുതിയ സാഹചര്യത്തിൽ ഹലോയുടെ ശ്രമം. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ഉറപ്പുനൽകിക്കൊണ്ടാണ് ഹലോയെന്ന പേരിൽ ഓർക്കുട്ടിന്റെ രണ്ടാം വരവെന്നും ഓർക്കുട്ട് ബുയോകോട്ടൻ ഉറപ്പുനൽകുന്നു.
ഇന്ത്യയില്‍ ബുധനാഴ്ച അവതരിപ്പിച്ച ഹലോ നിലവില്‍ സാന്‍ഫ്രാന്‍സിസ്കോ, ക്യാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലാണുള്ളത്. ആധികാരികവും അര്‍ത്ഥപൂര്‍ണവും പോസിറ്റീവുമായ സാമൂഹ്യ ഇടപെടലിനു വേണ്ടിയാണ് ഈ ആപ്പെന്നാണ് ബയുകൊക്ടിന്റെ അവകാശവാദം. ചുരുക്കത്തില്‍ രണ്ടാം വരവോടെ ഓര്‍ക്കുട്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉപയോക്ത സ്വകാര്യതയുടെ സുരക്ഷ തന്നെയാണ്.