വ്യാജവാര്‍ത്തകളുടെയും വ്യാജസ ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും ഈറ്റില്ലമായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക്. ആർക്കും ഇതിൽ എന്തും എഴുതാം എന്നതാണ് സ്ഥിതി. ഇതിന്റെ സത്യാവസ്ഥ അറിയാൻ വലിയ വിഷമമാണ് താനും. എന്നാൽ, ഫേസ്ബുക്ക് വാർത്തകളുടെ സത്യാവസ്ഥ തിരിച്ചറിയാനായി ഫേസ്ബുക്ക് തന്നെ ചില വഴികൾ നിർദേശിക്കുന്നുണ്ട്.
വ്യാജവാര്‍ത്തകളുടെ തലക്കെട്ടുകള്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതായിരിക്കുമെന്നാണ് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ആശ്ചര്യ ചിഹ്നങ്ങളും ഇവയില്‍ ധാരാളമുണ്ടാകുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. ഇവ വിശ്വസനീയമായ തലക്കെട്ടുകളായിരിക്കില്ല കൊടുക്കുക.
വാര്‍ത്തയുടെ URL ശ്രദ്ധിക്കുക എന്നതും മറ്റൊരു മാര്‍ഗ്ഗമാണ്. ഇത് യഥാര്‍ത്ഥ വാര്‍ത്തയുമായി സാമ്യമുള്ള URL ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്തയില്‍ നിന്ന് വ്യത്യസ്തവുമായിരിക്കും.
ആധികാരികതയുള്ളതും വിശ്വസനീയവുമായ സ്രോതസ്സില്‍ നിന്നാണോ വാര്‍ത്ത വരുന്നത് എന്ന് ഉറപ്പിക്കുക. പരിചയമില്ലാത്ത ഏതെങ്കിലും സൈറ്റിലോ പേജിലോ ആണ് വാര്‍ത്ത പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അവരുടെ ‘about’ സെഷന്‍ പരിശോധിക്കുക. സൈറ്റിനെക്കുറിച്ച് നന്നായറിഞ്ഞ ശേഷം വാർത്ത വായിക്കുക.
സമയവുമായി യാതൊരുവിധ ബന്ധവും ഇല്ലാത്തതും വാര്‍ത്താ പ്രധാന്യമില്ലാത്തതും വര്‍ത്തമാന കാലസാഹചര്യവുമായി ബന്ധമില്ലാത്തതുമായ വ്യാജ വാര്‍ത്തകളും ഉണ്ടാകാറുണ്ട്.
പല വ്യാജവാര്‍ത്തകളിലും ധാരാളം അക്ഷരത്തെറ്റുകളും സാധാരണമല്ലാത്ത ലേഔട്ട് രീതിയും കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വാര്‍ത്ത വ്യാജമാണെന്ന് സംശയിക്കാം.
വാര്‍ത്ത മറ്റേതെങ്കിലും സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക. മറ്റെവിടെയും ഇല്ലെങ്കിലും വാര്‍ത്ത വ്യാജമാകാനുള്ള സാധ്യതയുണ്ട്.
ചിലപ്പോള്‍ ആക്ഷേപഹാസ്യങ്ങളില്‍ നിന്നും സറ്റയറില്‍ നിന്നും വ്യാജ വാര്‍ത്തകളെ തിരിച്ചറിയുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വാര്‍ത്താ സ്രോതസ്സ് അത്തരം വാര്‍ത്തകള്‍ ചെയ്യുന്നതാണോ എന്ന് പരിശോധിക്കുക. ചിലപ്പോള്‍ ഹാസ്യരൂപേണ എഴുതുന്ന വാര്‍ത്തകളായിരിക്കാം അവ. ഇവ വാർത്തകളാണെന്നു തെറ്റിദ്ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും.
വ്യാജവാര്‍ത്തകളില്‍ പലതും യഥാര്‍ത്ഥ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിക്കില്ല. ഇനി ചിത്രങ്ങള്‍ ആധികാരികതയുള്ളതാണെങ്കില്‍ പോലും സാഹചര്യവുമായി യോജിക്കുന്നതായിരിക്കില്ല, പകരം ആകർഷിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ചുള്ളതായിരിക്കും.
വാര്‍ത്ത എഴുതിയ ആള്‍ ഏത് സ്രോതസ്സ് ആണോ അവലംബിച്ചത് അത് പരിശോധിക്കുക. ആധികാരികതയില്ലാത്ത സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുള്ള വാർത്ത വ്യാജമാകാൻ സാധ്യതയുണ്ട്.