ചെന്നൈ: മെൻഡോസ കളം നിറഞ്ഞു കളിച്ചു; ചെന്നയിനു ഉജ്ജ്വല വിജയം. ടീം ഉടമ കൂടിയായ ബോളിവുഡ് താരം അഭിഷേക് ബച്ചൻ, ധനുഷ്, ഭാര്യ ഐശ്വര്യ മുതലായവർ ചെന്നൈയിൻ വിജയത്തിന് സാക്ഷികളായി ഗ്യാലറിയിലുണ്ടായിരുന്നു. ചെന്നൈയിന്റെ മൂന്നാം വിജയമാണിത്. വിജയത്തോടെ ഒൻപതു പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മൽസരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ചെന്നൈയിൻ നിരയിൽ ആറു മാറ്റങ്ങൾ വരുത്തിയാണ് കോച്ച് മാർക്കോ മറ്റരാസി ടീമിനെ കളത്തിലിറക്കിയത്. പുണെയാകട്ടെ ഒരേയൊരു മാറ്റവുമായാണ് ചെന്നൈയിനെ നേരിടാനിറങ്ങിയത്. സ്റ്റീവൻ മെൻഡോസയുടെ മുന്നേറ്റത്തോടെയാണ് മൽസരത്തിന് തുടക്കമായത്. ആദ്യ മിനിറ്റിൽ തന്നെ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ പുണെ ഗോളിയെ പരീക്ഷിച്ച മെൻഡോസ തുടർന്നും പുണെ ബോക്സിൽ നിരന്തരം സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു.
20-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ചെന്നൈയിന്റെ ബ്രസീലിയൻ താരം എലാനോ ബ്ലൂമർക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. എലാനോ തൊടുത്ത ഷോട്ട് വീണുകിടന്ന ഗോളിയുടെ കാലിൽത്തട്ടി തെറിച്ചു. 34-ാം മിനിറ്റിൽ ചെന്നൈയിൻ ആരാധകർ കാത്തിരുന്ന ആദ്യ ഗോളെത്തി. ത്രോ ഇന്നിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ധനചന്ദ്രസിങ് ഉയർത്തി നൽകിയ കോർണർ ഫലം നൽകുന്ന ത്രോയിൽ മെൻഡിയുടെ ബുള്ളറ്റ് ഹെഡർ പുണെ വല കുലുക്കി. സ്കോർ: 1-0. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ചെന്നൈ ലീഡ് ഉയർത്തി. സ്വന്തം പകുതിയിൽ നിന്നും പന്തുമായി ഓടിക്കയറിയ ബ്രസീലിയൻ പ്ലേമേക്കർ എലാനോ പുണെ പ്രതിരോധം കീറിമുറിച്ച് നൽകിയ തകർപ്പൻ പാസ് ഓടിപ്പിടിച്ച മെൻഡോസ വീണുകിടന്ന ഗോളിയെയും മറികടന്ന് പോസ്റ്റിലേക്ക് നിറയൊഴിച്ചു. സീസണിൽ മെൻഡോസയുടെ ആറാം ഗോൾ. സ്കോർ: 2-0.
ചിത്രത്തിന് കടപ്പാട്: www.indiansuperleague.com