ആർ അശ്വിന്‍റെ മാന്ത്രിക വിരലുകൾക്കു മുൻപിൽ കറങ്ങി വീണ് കരീബിയൻ പട. അതോടെ, ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരുന്നിംഗ്സിനും 141 റൺസിന്‍റെയും തിളക്കമാർന്ന ജയം. രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകൾ നേടിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 400 എന്ന നിലയിലായിരുന്ന ഇന്ത്യ. ഒന്നാം ഇന്നിംഗ്സ് അഞ്ചിന് 421 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 271 റൺസിന്റെ ലീഡ് ലഭിച്ചു. മത്സരത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ വിൻഡീസിനെ കാത്തിരുന്നത് മറ്റൊരു തകർച്ചയായിരുന്നു. മൂന്നാം ദിവസത്തിലെ മൂന്നാം സെഷനിൽ തന്നെ കരീബിയൻ പട വെറും 130 റൺസിന് കൂടാരം കയറി. മത്സരം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്തു. 71 റൺസ് വഴങ്ങിയാണ് അശ്വിൻ ഏഴ് വിക്കറ്റ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് സിറാജ് ഒരു വിക്കറ്റും നേടി.
ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ അശ്വിൻ മത്സരത്തിൽ 12 വിക്കറ്റുകൾ സ്വന്തം പേരിൽ ചേർത്തു. വിൻഡീസിനെതിരായ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ ജയത്തോടെ തുടങ്ങാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ആദ്യ ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ 12 നിർണായക പോയിന്റുകളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.