മുംബൈ: മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്ന ഭാര്യയില്‍നിന്നും മോചനം ആവശ്യപ്പെട്ട യുവാവിന് കുടുംബ കോടതി അനുമതി നല്‍കി. ഭാര്യ അമിതമായി മദ്യപിക്കുകയും മറ്റുള്ളവര്‍ കാണ്‍കെ തന്നെ കയ്യേറ്റം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശികളാണ് ദമ്പതികള്‍.
1999ലാണ് തങ്ങള്‍ വിവാഹിതരായതെന്ന് പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. വിവാഹശേഷം യുവാവ് ജോലിക്കായി ഖത്തറിലേക്ക് പോയി. എന്നാല്‍ സ്വന്തം മാതാപിതാക്കളുടെ നിര്‍ദേശമനുസരിച്ച് ഭര്‍ത്താവിനൊപ്പം ഖത്തറിലേക്ക് പോകാന്‍ യുവതി തയ്യാറായില്ല. പിന്നീട് ഇയാൾ തൊഴിൽരഹിതനായി നാട്ടിൽ തിരിച്ചെത്തി. ഈ സമയം ഭാര്യ മറ്റൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ ഭാര്യയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം സംഭവിച്ചു. തൊഴിലില്ലായ്മ കുറ്റമായി ചൂണ്ടിക്കാണിച്ച് യുവതി ഭര്‍ത്താവിനെ നിരന്തരം ദ്രോഹിച്ചുപോന്നു. ജോലിക്ക് പോകുന്ന എല്ലാ ദിവസവും ഭര്‍ത്താവ് തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുപോയി ആക്കുകയും, തിരികെ കൂട്ടുകയും ചെയ്യണമെന്ന് യുവതി ശഠിച്ചു. ഭര്‍ത്താവിന്റെ എല്ലാ കാര്യത്തിലും ഭാര്യ ആധിപത്യ സ്ഥാപിച്ചു. സുഹൃത്തുക്കളുമായി ഇടപഴകുന്നത് തടഞ്ഞ ഭാര്യ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഭര്‍ത്താവിനെ സ്ഥിരമായി ശകാരിച്ചുപോന്നു.
ഇരുവരും ജോലി ആവശ്യത്തിനായി പിന്നീട് ദുബായിലേക്ക് താമസം മാറിയെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ടായെങ്കിലും മാതാപിതാക്കളുടെ വഴക്ക് അസഹ്യമായതോടെ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് ഉന്നയിച്ച വാദങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുന്നതില്‍ യുവതി കോടതിയില്‍ പരാജയപ്പെട്ടു. ശിഷ്ടകാലം ഭാര്യയുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവ് ഇഷ്ടപ്പെടാത്തതിനാലും ഭാര്യയുടെ പെരുമാറ്റം യുവാവിന് അംഗീകരിക്കാനാവാത്തതാണെന്നു തെളിഞ്ഞതിനാലും ഒടുവിൽ വിവാഹ മോചനം നേടുന്നതിന് യുവാവിനെ കോടതി അനുവദിക്കുകയായിരുന്നു.
photo: http://lehighvalleywithlove.com/