പണ്ട് കാലത്ത് രാജാക്കന്മാർ പോലും ചെയ്യാത്ത ഒരു കാര്യം ചെയ്താണ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള പങ്കജ് പരാഖ് മൂന്നു പതിറ്റാണ്ടിനു ശേഷം ഗിന്നസ് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുന്നതു. കഠിനാധ്വാനത്തിലൂടെ നാസിക്കിലെ മുൻനിര ഗാർമെന്റ് ഫാബ്രിക്കേഷൻ ബിസനസുകാരനും രാഷ്ട്രീയ നേതാവുമായ വളർന്ന പങ്കജിന് ഗിന്നസിൽ ഇടം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ഷർട്ടാണ്. ഇത് വെറും ഷർട്ടല്ല. സ്വർണം കൊണ്ടു തുന്നിയ ഷർട്ടാണ്. വില 1.3 കോടി രൂപ ! സ്വർണത്തോട് അമിത ഭ്രമമുള്ള ഈ ‘അഴകിയ രാവണനെ’ സുഹൃത്തുക്കൾ ‘ദ മാൻ വിത്ത് ദ ഗോൾഡൻ ഷർട്ട്’ എന്നാണു വിളിക്കുന്നത്. ഗിന്നിസ് വേൾഡ് റിക്കാർഡിസിന്റെ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പങ്കജിനു ലഭിച്ചിരുന്നു.
20 കരകൗശല തൊഴിലാളികൾ രണ്ടു മാസത്തെ സമയമെടുത്താണ് സ്വർണ ഷർട്ട് യാഥാർഥ്യമാക്കിയത്. സ്വർണം കൊണ്ട് നിർമിച്ചതാണെങ്കിലും സാധാരണ ഷർട്ടു പോലെ ഉപയോഗിക്കാനും കഴുകാനും പറ്റും. ശരീരത്തോടു ചേർന്നു കിടക്കുന്ന ഉൾഭാഗത്ത് നേരിയ രീതിയിൽ തുണി കൊണ്ട് ലൈനിംഗ് കൊടുത്തിരിക്കുന്നു. സ്വർണം ശരീരത്തിൽ ഉരസാതിരിക്കാനാണിത്. കൃത്യമായി ബില്ലടച്ചാണ് ഷർട്ട് നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് നികുതി വകുപ്പിനെ ഭയക്കാതെ ഷർട്ടണിയാം.
2014 ഓഗസ്റ്റിലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ ഷർട്ടുള്ള വ്യക്തി എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 98.35 ലക്ഷം രൂപയാണ് ഇതിനു വില മതിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ മാർക്കറ്റ് മൂല്യം 1.3 കോടി രൂപയാണ്. 4.10 കിലോ തൂക്കമുള്ള ഷർട്ട് ധരിക്കുമ്പോൾ സ്വർണ വാച്ച്, സ്വർണ ചെയിൻ, സ്വർണ മോതിരം, സ്വർണത്തിന്റെ മൊബൈൽ കവർ, സ്വർണത്തിന്റെ കണ്ണാടി ഫ്രെയിം തുടങ്ങി സ്വർണ അനുബന്ധങ്ങളുടെ കെട്ടുകാഴ്ചയായി പങ്കജ് മാറുന്നു. എല്ലാ ം കൂടി ചേർത്താൽ പത്തു കിലോയുടെ അടയാഭരണങ്ങളാണ് പങ്കജ് വിശേഷാവസരങ്ങളിൽ അണിയുന്നത്.
എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് നാസിക്കിലെ യോളയിലുള്ള കുടുംബത്തിന്റെ ചെറിയ ഗാർമന്റ് ബിസിനസിൽ ഭാഗമായ പങ്കജ് 1982 ൽ സ്വന്ത നിലയിൽ ബിസിനസിനു തുടക്കമിട്ടു. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. ഇതിനിടെ എൻ.സി.പി പ്രവർത്തകനായി യോള മുനിസിപ്പൽ കൗൺസിലിൽ അംഗമായി. ഇപ്പോൾ ഡെപ്യൂട്ടി മേയറാണ്. ഇരുപത്തഞ്ചാം വയസിൽ വിവാഹിതനായപ്പോൾ വധുവിനേക്കാൾ കൂടുതൽ ആഭരണങ്ങൾ താനണിഞ്ഞത് അതിഥികളെ അമ്പരപ്പിച്ചുവെന്ന് പങ്കജ് ഓർക്കുന്നു. വിശേഷ അവസരങ്ങളിൽ സ്വർണത്തിൽ പൊതിഞ്ഞ് പങ്കജ് പൊതുവേദിയിൽ എത്തുമ്പോൾ ഭാര്യ അണിയുന്നത് 40 – 50 ഗ്രാം സ്വാർണാഭരണങ്ങൾ മാത്രമായിരിക്കും.
തന്റെ നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ചാണ് സ്വർണ ഷർട്ട് തുന്നിയെതെന്ന് പങ്കജ് പറയുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ സ്വർണത്തോട് വല്ലാത്ത ഭ്രമമുണ്ടായിരുന്നുവെന്നും ഇപ്പോൾ അതിന് അടിമപ്പെട്ടിരിക്കുകയാണെന്നും തുറന്നു സമ്മതിക്കാൻ പങ്കജിനു മടിയില്ല. ‘സ്വർണ’ മനുഷ്യനായി പുറത്തു പോകുമ്പോൾ ലൈസൻസുള്ള തോക്കും ഒപ്പമെടുക്കാൻ പങ്കജ് മറക്കില്ല. മാത്രമല്ല, അംഗരക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. വീട്ടുക്കാർക്കൊന്നും പങ്കജിന്റെ ഈ സ്വർണ ഭ്രമം ഇഷ്ടമല്ല. എങ്കിലും ഒഴിവാക്കാൻ പറ്റാത്ത ‘തിന്മ’ യായി അവർ അതു കാണുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: