വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവച്ചു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സ്ഥാനമൊഴിയൽ. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്തത് നൽകി.
13 റിപ്പോർട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷൻ ഇത് വരെ തയ്യാറാക്കിയത്. ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. രണ്ട് റിപ്പോർട്ടുകളുടെ പ്രിൻ്റിംഗ് ജോലി പുരോഗമിക്കുകയാണ് ഇത് കഴിഞ്ഞാലുടൻ സർക്കാരിന് സമർപ്പിക്കും.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായതെന്ന് പറഞ്ഞ വിഎസ് സഹകരിച്ച എല്ലാവർക്കും കൃതജ്ഞത അറിയിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് വിടവാങ്ങൽ കുറിപ്പിൽ പറയുന്നു.