വുഹാനിൽ തുടങ്ങി ലോകമാകെ പടർന്ന് കൊണ്ടിരുന്ന കൊവിഡ് ആദ്യമായി ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് മഹാമാരി സ്ഥിരീകരിച്ചത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിൻറെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ വീണ്ടും ആശങ്ക ഉയർത്തി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കൊവിഡ് പിടിയിലേക്ക് വീണു. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും. ലോകത്തെ വിറപ്പിച്ച മഹാമാരിക്ക് മുന്നിൽ പക്ഷെ നമ്മുടെ കേരളം ആദ്യ ഘട്ടത്തിൽ പകച്ചുനിന്നില്ല. കൊവിഡിനെ പിടിച്ചുകെട്ടാൻ എല്ലാവരും വീട്ടിലേക്കൊതുങ്ങി.
ലോക്ക് ഡൗണ്‍. ക്വാറൈൻറൈൻ, റിവേഴ്സ് ക്വാറന്‍റൈൻ, മാസ്ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിൻറെ ഭാഗമായി. മെയ് മൂതൽ ഇളവുകൾ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തിൽ സ്ഥിതി കൈവിട്ടുപോയില്ല. കൊവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചു. എന്നാൽ പിന്നീട് രോഗം തടയുന്നതിൽ ആളുകളുടെ അശ്രദ്ധമൂലം കേരളത്തിൽ രോഗ നിരക്ക് കുത്തനെ ഉയർന്നു.