വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ പൊലീസ് സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന് സ്ഥിരീകരിച്ചു. വിവിധ സ്റ്റേഷനുകളില്‍ രേഖകളില്ലാതെ സ്വര്‍ണവും കേസില്‍പെടാത്ത വാഹനങ്ങളും മൊബൈല്‍ ഫോണുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. സംസ്ഥാനത്തെ ‘ക്രിമിനൽ പൊലീസുകാരെ’ കുടുക്കുന്നതിനായിട്ടായിരുന്നു വിജിലൻസിന്റെ ‘ഓപ്പറേഷൻ തണ്ടർ’. സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്.
പൊലീസ് ഒത്താശയോടെ മണലൂറ്റ് കേന്ദ്രങ്ങളും ക്വാറികളും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിജിലന്‍സ് കഞ്ചാവ് പിടിച്ചെടുത്തു. എസ്‌ഐയുടെ മേശയില്‍ അനധികൃതമായി സൂക്ഷിച്ച 250ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എസ്.ഐ വിനോദ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. പൊലീസില്‍ മാഫിയ ബന്ധവും കൈക്കൂലിയും വര്‍ധിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.