സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസ സഭയിൽനിന്നും പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ കോടതി ഉത്തരവിറക്കിയതായി വാർത്ത. അപ്പൊസ് തോലിക് സെന്യൂര എന്ന വത്തിക്കാനിലെ വൈദിക കോടതിയാണ് ലൂസി കളപ്പുരയ്ക്കലിൻ്റെ അപ്പീൽ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത സഭാ കോടതിയാണ് ഇത്. പുറത്താക്കിയ നടപടി വത്തിക്കാനും ശരിവച്ചതായി കേരളത്തിലെ സന്ന്യാസി സമൂഹത്തിൻ്റെ ചുമതല വഹിക്കുന്ന ഫ്രാൻസിസ്ൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കേരളത്തിലെ കന്യാസ്ത്രീകൾക്ക് അയച്ച കത്തിലാണ് ഹർജി വത്തിക്കാൻ തള്ളിയെന്ന കാര്യം വ്യക്തമായത്.
“കഴിഞ്ഞ രണ്ട് ദിവസം മുൻപ് തനിക്ക് വത്തിക്കാനിൽ നിന്നുമെന്ന പേരിൽ ഒരു കത്ത് കിട്ടിയിരുന്നു. വത്തിക്കാനിലെ എൻ്റെ വക്കീൽ കേസ് സമർപ്പിക്കുകയോ വിചാരണയിൽ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുൻപുള്ള കത്താണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അപ്പീൽ തള്ളിയതായി തൻ്റെ അഭിഭാഷകൻ ഇതുവരെ അറിയിച്ചില്ല. സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇത്. ഇരയും പരാതിക്കാരിയുമായ തന്നെ കേൾക്കാതെയാണ് ഈ തീരുമാനം”. സിസ്റ്റർ പ്രതികരിച്ചു.