കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയൽക്കാരനുമായ മുഹമ്മദ് ബിലാൽ(23) ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. മോക്ഷണം ആയിരുന്നു പ്രതിയുടെ ലക്ഷ്യം എന്ന് പോലീസ് പറഞ്ഞു.
കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാർ പെട്രോൾ പമ്പിൽ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.
ഞായറാഴ്ച രാത്രി സ്വന്തം വീട്ടിൽനിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലർച്ചെ സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ആ സമയത്ത് സാലിയും ഷീബയും ഉറങ്ങുകയായിരുന്നതിനാൽ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു. പരിചയമുള്ള ആളായതിനാൽ ദമ്പതിമാർ വാതിൽ തുറന്നുനൽകി. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാൻ വെള്ളവും നൽകി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാൽ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു.കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിച്ചു കടക്കുകയായിരുന്നു.