ഭോപ്പാലിലെ ഒരു സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികളായ കുട്ടികളെ അതിക്രൂരമായ ലൈംഗീക ചൂഷണത്തിന് വിധേയരാക്കി എന്ന് പരാതി. സ്വകാര്യ അഭയകേന്ദ്രത്തിന്റെ ഉടമ വര്‍ഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും കടുത്ത പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടതായും അന്തേവാസികള്‍ ആയ കുട്ടികള്‍ തന്നെയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ ഉടമയും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ എഴുപതുകാരനെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ് അറിയിച്ചു.
സാമൂഹികക്ഷേമ വകുപ്പിനെയാണു മൂന്നു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന അന്തേവാസികള്‍ പരാതിയുമായി സമീപിച്ചത്. തുടര്‍ന്ന് പൊലീസിലും പരാതി നല്‍കി. ദുരൂഹസാഹചര്യത്തില്‍ മൂന്ന് പേരാണ് അഭയകേന്ദ്രത്തില്‍ മരിച്ചത്. ലൈംഗീക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് അമിതരക്തസ്രാവം മൂലമാണ് ആദ്യത്തെ ആണ്‍കുട്ടി മരിക്കുന്നത്. പീഡനം എതിര്‍ത്തപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പ് മറ്റൊരാളെ കൊലപ്പെടുത്തി. രാത്രി മുഴുവന്‍ കൊടും തണുപ്പില്‍ നിര്‍ത്തി ശിക്ഷിച്ചതാണ് മൂന്നാമത്തെയാളുടെ മരണ കാരണം.
1995 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് അഭയകേന്ദ്രം. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് അന്തേവാസികള്‍. 2003 മുതല്‍ ഇവിടെ താമസിച്ചുവരുന്നവരാണ് കുട്ടികള്‍. മുന്‍പുണ്ടായിരുന്ന വാര്‍ഡന് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍ നിന്നും പറഞ്ഞ് വിടുകയായിരുന്നു. പത്ത് വര്‍ഷമായി കുട്ടികളെ പഠിപ്പിക്കാനായി നിയമിച്ച അധ്യാപകര്‍ തന്നെയാണ് അഭയകേന്ദ്രത്തിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.