കേരളത്തെ നടുക്കിയ പ്രളയത്തിൽ നിന്നും സംസ്ഥാനം മെല്ലെ കരകയറുകയാണ്. ഇത്തവണ അധികവും പ്രളയം ബാധിച്ചത് പരിസ്ഥിതി ലോല പ്രദേശങ്ങളെയാണ്. നിരവധി ഏക്കറുകൾ സ്ഥലം വെള്ളത്തിനടിയിലായി നശിച്ചു, ആയിരക്കണക്കിന് വീടുകൾ തകർന്നു. വീടുകള്‍ മുഴുന്‍ മുങ്ങിപ്പോയ സ്ഥലങ്ങളിലും രണ്ടു നിലയോളം അപ്പാര്‍ട്ടുമെന്റുകള്‍ മുങ്ങിപ്പോയ മേഖലകളിലും ജീവിതം പഴയപടിയിലേക്ക് മടങ്ങിവരാന്‍ ഇനിയും ദിവസങ്ങളെടുക്കും. വീട്ടിനുള്ളില്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കേടായ നിലയിലാണ്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
ഈ സാഹചര്യത്തിൽ മിക്കവാറും വീടുകളും അപ്പാർട്മെന്റുകളും ഉപേക്ഷിക്കുകയാണ് എന്നാണു ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പ്രളയ ബാധിത മേഖലയിലെ സ്ഥലങ്ങൾക്കും ഇപ്പോൾ ഡിമാന്റില്ല. കിട്ടുന്നവിലയ്ക്ക് ഇത് വിറ്റൊഴിയാനുള്ള നീക്കവുമായാണ് മിക്ക ആളുകളും നിൽക്കുന്നത്. ഇത് പ്രളയം ബാധിക്കാത്ത മറ്റു മേഖലകളിലെ സ്ഥലത്തിന് ഡിമാൻഡ് വർധിപ്പിക്കുകയാണ്. കോട്ടയം ജില്ലയിലെ പ്രളയം ബാധിക്കാത്ത സ്ഥലങ്ങൾക്കും അവിടുത്തെ വീടുകൾക്കും അപ്പാർട്മെന്റുകൾക്കുമെല്ലാം ഇപ്പോൾ ആവശ്യക്കാരെയെയാണ്. പ്രധാനമായും പ്രവാസിമലയാളികൾ ലക്‌ഷ്യം വയ്ക്കുന്നതും ഈ സ്ഥലങ്ങൾ തന്നെയാണ്.
മലയോര പ്രദേശങ്ങൾ ഏറെയുണ്ടെങ്കിലും കാഞ്ഞിരപ്പള്ളി മേഖലയിലെ നിരവധി സ്ഥലങ്ങൾ പ്രളയത്തെ അതിജീവിച്ചതാണ്. ഈരാറ്റുപേട്ട, പൊൻകുന്നം തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥലങ്ങൾക്കും വീടുകൾക്കും ഇപ്പോൾ വൻ ഡിമാന്റാണ്. പടിഞ്ഞാറൻ മേഖലകൾ മാറ്റിനിർത്തിയാൽ മറ്റുള്ള സ്ഥലങ്ങളിലെ അപ്പാർട്മെന്റുകൾ ഇപ്പോൾ വേഗത്തിൽ വിറ്റഴിക്കപ്പെടുകയാണ്. അതുപോലെ, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കാണക്കാരി പ്രദേശങ്ങൾ, അതിരമ്പുഴ, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലെ അപ്പാർമെന്റുകൾ, വീടുകൾ തുടങ്ങിയവക്ക് ഇപ്പോൾ ആവശ്യക്കാരേറുകയാണ്.
ഇനിയൊരു പ്രളയമോ ഉരുൾപൊട്ടൽ പോലുള്ള ദുരന്തമോ ഉണ്ടായാൽ അത് ഏറ്റവും കുറച്ചുമാത്രം ബാധിക്കുന്ന, അല്ലെങ്കിൽ അത് നാശനഷ്ടമുണ്ടാക്കാത്ത മേഖലകളിലെ സ്ഥലങ്ങളും അപ്പാർട്മെന്റുകളും വാങ്ങാൻ ആളുകൾ തിടുക്കം കൂട്ടുകയാണ്. ഒരായുസിന്റെ അധ്വാനം കൊണ്ട് വാങ്ങുന്ന സ്ഥലം സുരക്ഷിതമായിരിക്കണം എന്ന് പ്രവാസികൾ ചിന്തിക്കുന്നത് സ്വാഭാവികം. ഏതായാലും ഇത്തരം പ്രദേശങ്ങളിലെ ആളുകളുടെ സ്ഥലങ്ങൾക്ക് ഇപ്പോൾ പൊന്നുംവിലയാണ്.