കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്ക്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ചെർപ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; രണ്ടുപേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്
RELATED ARTICLES