കൊച്ചി: ജിഷ കൊലപാതക്കേസില്‍ ഡിഎന്‍എ പരിശോധന ഫലം സംബന്ധിച്ചും ദുരൂഹത മാറുന്നില്ല. കേസില്‍ 26 പേരുടെ ഡിഎന്‍എ ശേഖരിച്ച പോലീസ് 25 പേരുടെ ഡിഎന്‍എകള്‍ പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ വച്ചായിരുന്നുവെങ്കില്‍ അന്വേഷണ സംഘം പ്രതിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ പൊലീസ് ലാബില്‍ വെച്ചാണ്. എന്നാല്‍ പ്രതിയെന്ന് പൊലീസ് പറയുന്ന അമീറുള്‍ ഇസ്ലമിന്റെ ഡിഎന്‍എ സംഭവസ്ഥലത്ത് നിന്ന് കിട്ടിയ പ്രതിയുടെതെന്ന് കരുതുന്ന ഡിഎന്‍എയുമായി ചേരുന്നുവെന്നോ അത് അമീറുള്‍ ഇസ്ലാം പ്രതിയാണെന്നുള്ളതിന് ശക്തമായ തെളിവാണെന്നോ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നില്ല. ജിഷകൊലപാതകക്കേസില്‍ ഡിഎന്‍എ പരിശോധന ഫലമാണ് പൊലീസിന്റെ പക്കലുളള ഏറ്റവും ആധികാരികമായ തെളിവ്. ശാസ്ത്രീയമായ ഈ തെളിവ് മതിയാകും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവന്തപുരത്ത് പൊലീസ് ലാബില്‍ ഡിഎന്‍എ പരിശോധിക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.
കൂടാതെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശേഖരിച്ച മനുഷ്യശ്രവം, ചുരിദാറിലെ ഉമിനീര്‍, വാതില്‍ കൊളുത്തില്‍ നിന്ന് ശേഖരിച്ച രക്തം ഇവയെല്ലാം പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരുന്നു. ഇതില്‍ ചുരിദാറില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ മാത്രമാണ് തിരിച്ചറിയാനായത്. എന്നാല്‍ അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധിച്ചത് തിരുവന്തപുരത്തെ പൊലീസ് ലാബിലായിരുന്നു.
ഇതോടെ പ്രതിയുടേതെന്ന് എന്ന് കരുതുന്ന ഡിഎന്‍എയും അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എയും ഒന്നായി. ഇക്കാര്യമാണ് പോലീസിലെ ഒരു വിഭാഗം തന്നെ ചൂണ്ടികാട്ടുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: