പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപം ചെയ്ത സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം.വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക ഉണ്ടോയെന്ന് കോടതി ചോദിച്ചു. ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയ ആകണമെന്നും കോടതി നിര്‍ദേശിച്ചു. സാലറി ചലഞ്ചിനെതിരെയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.