പോണ്‍സ്റ്റാർ സ്റ്റോമി ഡാനിയല്‍സുമായുള്ള നിയമയുദ്ധത്തിലാണ് ട്രംപിന് തിരിച്ചടി നേരിട്ടത്. സ്റ്റോമി ഡാനിയല്‍സിന് ഡൊണാള്‍ഡ് ട്രംപ് 44,100 ഡോളര്‍ (33 ലക്ഷം രൂപ) വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചു. കേസില്‍ ജയിക്കുന്നയാള്‍ക്ക് ചെലവായ തുക തോല്‍ക്കുന്നയാള്‍ നല്‍കണമെന്നാണ് നിയമം. അതനുസരിച്ച് ട്രംപ് ഇത്രയും തുക നല്‍കേണ്ടി വരും. എന്നാല്‍ ഇതുവരെ വൈറ്റ് ഹൗസ് കോടതിവിധിയോട് പ്രതികരിച്ചിട്ടില്ല.
താനും ട്രംപും തമ്മിലുണ്ടായിരുന്ന ബന്ധം പുറത്തറിയാതിരിക്കാന്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ചാണ് സ്റ്റോമി കോടതിയെ സമീപിച്ചത്. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 11 ദിവസം മുമ്ബാണ് കരാര്‍ ഒപ്പിട്ടത്. ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ മൈക്കല്‍ കോഹനുമായിട്ടായിരുന്നു സ്റ്റോമി കരാര്‍ ഉണ്ടാക്കിയത്. 130 മില്യണ്‍ ഡോളറും കോഹന്‍ സ്റ്റോമി ഡാനിയേല്‍സിന് നല്‍കിയിരുന്നു. യുഎസ് തിരഞ്ഞെടുപ്പിന് 11 ദിവസം മുമ്ബാണ് ഈ പണം നല്‍കിയത്. എന്നാല്‍ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ കരാര്‍ റദ്ദാക്കുന്നതിനായി സ്റ്റോമി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സ്റ്റോമി കേസ് ജയിച്ചിട്ടില്ലെന്നും അതുകൊണ്ട് പണം നല്‍കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ അഭിഭാഷകര്‍ പറഞ്ഞത്. എന്നാല്‍ ജഡ്ജ് റോബര്‍ട്ട് ബ്രോഡ്‌ഫെല്‍റ്റ് ഇതിനെ തള്ളി.
അമേരിക്കയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു സ്റ്റോമി ഡാനിയല്‍സിന്റേത്. കരാര്‍ ഉണ്ടാക്കുന്ന സമയത്ത് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹന്‍ 1,30,000 ഡോളര്‍ (97.42 ലക്ഷം രൂപ) നല്‍കിയിരുന്നു. ട്രംപിന് അക്കാര്യം അറിയില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്. എന്നാല്‍, 2018 മേയ് മാസത്തില്‍ കോഹന് പണം തിരികെ നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സ്റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തിയിരുന്നു. ഇത് മൂടിവെക്കാന്‍ ട്രംപ് തനിക്ക് പണം തന്നുവെന്നും സ്റ്റോമി പറഞ്ഞു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൊണ്ടായിരുന്നു ഇത് മൂടിവെക്കാന്‍ ആവശ്യപ്പെട്ടത്.