ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കടന്നു. വ്യാമാക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഹമാസ് ആക്രമത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി ഐഡിഎഫ് അറിയിച്ചു. 2800 ലധികം ആളുകള്‍ക്ക് പരിക്കേറ്റുതായും അവര്‍ വ്യക്തമാക്കി.ഗാസയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. 24 മണിക്കൂറിനിടെ 450 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതിനകം 1.875 ലക്ഷം ജനങ്ങള്‍ ഗാസയില്‍നിന്ന് പലായനം ചെയ്‌തെന്ന് യു എന്‍ അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിര്‍ത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയെ സ്‌പെയിനും ഫ്രാന്‍സും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഇതിനിടെ, യുദ്ധോപകരണങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലിലെത്തി. തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.