സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്‌ളക്ക് മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണപിള്ളയെന്ന് പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ട്. ഗണേശ്കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ബ്‌ളാക്ക് മെയിലിംഗ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇടതുപക്ഷത്തുള്ള എംഎല്‍എ ഗണേശ്കുമാറിന്റെ മന്ത്രിസ്ഥാനം രാജി വെച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളായിരുന്നു ഈ ബ്‌ളാക്ക്‌മെയിലിംഗെന്ന് മംഗളം ചാനല്‍ പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള തന്നെ പലവട്ടം അടുപ്പമുള്ളവര്‍ ബ്ലാക്ക്‌മെയിലിങ്ങിനു വിധേയനാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിലൊന്നും താന്‍ വീണിരുന്നില്ലെന്നും ഒരു തവണ വഴങ്ങേണ്ടി വന്നതില്‍ ഇപ്പോൾ ദു:ഖമുണ്ടെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ഗണേശ്കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് ബ്‌ളാക്ക്‌മെയിലിംഗിന് കളമൊരുങ്ങിയത്. ആദ്യം രാജിവെച്ച ഗണേശ്കുമാറിനെ മുന്‍ ഭാര്യ യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം വീണ്ടും മന്ത്രിയാക്കുന്ന കാര്യം ബാലകൃഷ്ണപിള്ള അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ഘടകകക്ഷി നേതാക്കള്‍ വഴിയും ബലാകൃഷ്ണപിള്ള ശ്രമം നടത്തി. എന്നിട്ടും വഴങ്ങാതെ വന്ന സാഹചര്യത്തിലായിരുന്നു സോളാര്‍ വിഷയം വീണ്ടും വരുന്നതും സരിതയുടെ ആദ്യ കത്ത് ചര്‍ച്ചയാകുകയും ചെയ്തത്.
സരിത എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഗണേശിനെ മന്ത്രിയാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നപ്പോള്‍ സരിതയുടെ അടുത്ത കത്തില്‍ പേരുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. സോളാര്‍ അഴിമതിയില്‍ സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി ശാരീരികമായുള്ള നേട്ടങ്ങള്‍ക്ക് പുറമേ സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാക്കിയിട്ടുള്ളതായി ഇന്നലെ പുറത്തു വന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മംഗളം ചാനലാണ് ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.