സിനിമകള്‍ ഒണ്‍ലെെനില്‍ റിലീസ് ചെയ്യുന്നതിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സഹായകമാകും എങ്കിൽ ഇത് കൊണ്ട് തെറ്റില്ല എന്നാണ് സംഘടനയുടെ പക്ഷം. ഇന്ന് ചേർന്ന വെർച്വൽ യോഗത്തിലാണ് സംഘടന ശക്തമായ നിലപാടുമായി രംഗത്തു വന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നഷ്ടം വരാതെ നോക്കാൻ ഇത് സഹായിക്കും എന്നാണ് സംഘടന പറയുന്നത്. ചിത്രീകരണം പൂർത്തിയായ പതിനഞ്ച് സിനിമയുടെ നിർമാതാക്കളുമായി ചർച്ച നടത്തുമെന്നും സംഘടന അറിയിച്ചു.
ലോക്ക് ഡൗൺ മൂലം തിയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചതോടെയാണ് ഓൺലൈൻ റിലീസ് എന്ന ബദൽ മാർഗത്തിലേക്ക് നിർമാതാക്കൾ തിരിഞ്ഞത്. നിർമ്മാതാവ് വിജയ് ബാബുവാണ് ഇതിനായി ആദ്യമായി രംഗത്തുവന്നത്. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയുമാണ് ഈ രീതിയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം.
എന്നാൽ ഇതിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടന അതിശക്തമായി രംഗത്തുവന്നു. വിജയ് ബാബുവിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തുമെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ഇതോടെയാണ് നിർമാതാക്കളുടെ സംഘടന യോഗംചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടത്.