തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കില്ലെന്നും തല്‍സ്ഥിതി തുടരുമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം. ബാറുകള്‍ പൂട്ടിയശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 810 ബിയര്‍ വൈന്‍ പാര്‍ലറുകളും 28 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളുമാണു സംസ്ഥാനത്തുള്ളത്. ഇതിനുപുറമെ ബവ്‌കോയുടെ 270, കണ്‍സ്യൂമര്‍ഫെഡിന്റെ 36 വീതം മദ്യവില്‍പന കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതു യഥാക്രമം 388, 46 എന്നിങ്ങനെയായിരുന്നു. 730 ബാറുകളും പ്രവര്‍ത്തിച്ചിരുന്നു. അതില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 418 ബാറുകള്‍ നിലവാരമില്ലെന്ന പേരില്‍ യുഡിഎഫ് ആദ്യം പൂട്ടി. പിന്നീട് ഇതു തുറക്കുന്നതിനെ ചൊല്ലി ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും വിഭിന്ന നിലപാടുകള്‍ എടുത്തതോടെ ശേഷിച്ച 312 ബാറുകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു. ബാറുകള്‍ പൂട്ടിയതുകൊണ്ടു യുഡിഎഫിനു തിരഞ്ഞെടുപ്പില്‍ ഗുണവും ഉണ്ടായില്ലെന്നും വലിയ തിരിച്ചടി നേരിട്ടെന്നുമാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുതിയ സര്‍ക്കാര്‍ മാറ്റുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമ്പൂര്‍ണ മദ്യനിരോധനം ഇടതുപക്ഷത്തിന്റെ നയമല്ലെന്നു തിരഞ്ഞെടുപ്പിനു മുന്‍പേ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: