എംഎൽഎമാർ കൈവിട്ടു പോകാതിരിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കുകയാണ് കർണാടകയിൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി എം എൽ എമാരെ സ്വകാര്യ റിസോർട്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ എം എൽ എമാരോട് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. പകരം ഫോണുകളിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ, എം എൽ എമാർക്ക് ഫോണിൽഎത്തുന്ന കോളുകളും സന്ദേശങ്ങളും പകർത്തപ്പെടും. ഇവ പാർട്ടി നേതൃത്വത്തിലേക്ക് തത്സമയം എത്തുകയും ചെയ്യും. ഇതിലൂടെ പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എം എൽ എമാരെ ആരെങ്കിലും സമീപിക്കുന്നുണ്ടോ എന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാനും സാധിക്കും.
എം എൽ എമാരോട് ഇൻകമിങ് കോളുകൾ റെക്കോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ എം എൽ എമാരെ രഹസ്യകേന്ദ്രങ്ങളിൽ ആക്കിയിരുന്ന സമയത്ത് ഫോണുകൾ വാങ്ങിവയ്ക്കുകയായിരുന്നു പതിവ്. ഇൻകമിങ് കോളുകൾ റെക്കോഡ് ചെയ്യാൻ സൗകര്യമുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാൻ എം എൽ എമാരോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എം എൽ എമാരെ കൈക്കലാക്കാൻ ബി ജെ പി ശ്രമിക്കുന്നതായി കോൺഗ്രസും ജെ ഡി എസും ആരോപണമുന്നയിച്ചിരുന്നു.