മകള്‍ ക്രിസ്ത്യാനിയെ വിവാഹം ചെയ്തതിനെത്തുടര്‍ന്നു സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി. പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പിലെ മദാറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയാണു കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ലില്‍നിന്ന് പുറത്താക്കിയതായി നോട്ടീസ് ഇറക്കിയത്. യൂസഫിന്റെ മകള്‍ ജസീല ഇതര മതസ്ഥനായ നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചതോടെയാണു സംഭവം.
മലപ്പുറം വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് യൂസഫ്. മാതാവ് നജ്മ യൂസുഫ് സി.പി.എം മഞ്ചേരി ഏരിയാകമ്മിറ്റി അംഗവും മുന്‍ വാര്‍ഡംഗവുമാണ്. കഴിഞ്ഞ 19ന് നിലമ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ജസീലയുടെയും ടിസോ ടോമിന്റെയും വിവാഹം. അന്നുതന്നെ മഹല്ല് കമ്മിറ്റി വീട്ടുകാരെ പുറത്താക്കിയതായി നോട്ടീസിറക്കി. ഈ നോട്ടീസ് വീട്ടുകാര്‍ക്കു നല്‍കിയിട്ടില്ല.
എന്നാൽ, മഹല്ലില്‍നിന്നു പുറത്താക്കിയതായി തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും പള്ളിയില്‍ വിളിച്ചുപറഞ്ഞ സംഭവം ചിലര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും ജസീലയുടെ മാതാവ് നജ്മ യൂസുഫ് പറഞ്ഞു. വിഷയം നിയമപരമായി നേരിടും. മകള്‍ക്ക് 27വയസുെണ്ടന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും നജ്മ യൂസുഫ് പറഞ്ഞു. ഇരുവരും അവരവരുടെ വിശ്വാസം അനുസരിച്ചാണ് ജീവിക്കുകയെന്നും യൂസഫ് പറയുന്നു.