പട്ടാമ്പി: ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്‍കി. പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ച പട്ടാമ്പിയിലെത്തി ബി.ഡി.ഒ. പി. ശശീന്ദ്രന് മുമ്പാകെ നോബി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയായിരുന്നു. കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചതാണ് ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം. തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി നോബി ആലുവാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. എന്നാല്‍, മനപ്പൂര്‍വ്വം തെറ്റയിലിനെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് കോടതി വിധി എഴുതി തെറ്റയിലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പട്ടാമ്പിയില്‍ താനെന്തിനാണ് എത്തുന്നതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞു. ലൈംഗിക ആരോപണക്കേസ് സജീവമായി നിര്‍ത്താനാണ് നോബിയുടെ സ്ഥാനാര്‍ഥിത്വം എന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: