മുണ്ടക്കയം: ശബരിമല വ്രതം അനുഷ്ഠിച്ചു വരുന്ന വിദ്യാർത്ഥിയുടെ മുടി നിർബന്ധിച്ച് മുറിച്ചു. മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി യുവിൻ സജിയുടെ (14) മുടിയാണ് ഇന്നലെ രാവിലെ പത്തരയോടെ ബാർബറെ വിളിച്ചുവരുത്തി സ്കൂൾ അധികൃതർ വെട്ടിച്ചത്. സംഭവത്തെക്കുറിച്ച് യുവാവിന്റെ പിതാവ് കരിനിലം വാഴേപ്പറമ്പിൽ സജി പറയുന്നത് : വാഹനാപകടത്തിൽ പരിക്കേറ്റ യുവിൻ മൂന്നുവർഷമായി ചികിത്സയിലാണ്. ഇതേത്തുടർന്ന് ശബരിമലദർശനം നടത്താൻ വഴിപാടു നേരുകയും കുട്ടി മാലയിട്ട് വ്രതമനുഷ്ഠിച്ചു വരികയുമായിരുന്നു. വ്യാഴാഴ്ച ശബരിമല ദർശനത്തിന് പോകാനിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ തന്നെ ഫോണിൽ വിളിച്ച് ക്ലാസ് ടീച്ചർ യുവിൻ മുടി നീട്ടി വളർത്തിയതിനാൽ ബാർബറെ വിളിച്ചു വെട്ടിച്ചതായി പറയുകയായിരുന്നു. താൻ സ്‌കൂളിലെത്തിയപ്പോൾ തെറ്റുപറ്റിയെന്നും പ്രശ്നം പരിഹരിക്കണമെന്നും സ്‌കൂൾ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. മണ്ഡലവ്രതം ആചരിക്കുന്നതിന്റെ ഭാഗമായി വളർത്തിയ മുടി മുറിച്ചതിലൂടെ വ്രതഭംഗമുണ്ടായി. താൻ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്നു കുട്ടിയെക്കൊണ്ടു പറയിപ്പിക്കുകയും ഇത് മൊബൈൽ ഫോണിൽ സ്കൂൾ അധികൃതർ റെക്കാഡ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈഫ്, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
എന്നാൽ, മുടി മുറിച്ചതുമായി ബന്ധപ്പെട്ട ആരോപണം സത്യവിരുദ്ധമാണെന്ന് സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നുവെന്ന വാദം അസത്യമാണെന്ന് കുട്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. സ്കൂളിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി മുടി നീട്ടി വളർത്തിയ വിദ്യാർത്ഥിയെ പലതവണ താക്കീത് ചെയ്തിരുന്നു. അനുസരിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ അനുവാദത്തോടെയാണ് മുടി മുറിച്ചതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.