ഹാദിയ ഭര്‍ത്താവ് ഷെഫിന് ജഹാനുമായി ഫോണില്‍ സംസാരിച്ചെന്ന് കോളെജ് അധികൃതര്‍. ബുധനാഴ്ച രാവിലെ പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്റെയും പൊലീസിന്റെയും അനുമതിയോടെയാണ് ഹാദിയ ഫോണില്‍ സംസാരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടന്‍ ഷെഫിന് ജഹാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കണക്ഷന് കിട്ടിയിരുന്നില്ല. ഹാദിയയെ കാണാന്‍ ഷെഫിന് ജഹാനെ കോടതി വിലക്കിയിട്ടില്ലെന്നാണ് നിയമകേന്ദ്രങ്ങളും പറയുന്നത്.
ഹാദിയയെ കാണാന്‍ ഷെഫിന് ജഹാന് അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് വിവരം. ഹാദിയ ആഗ്രഹിക്കുന്നവരെ ക്യാമ്പസില്‍ വെച്ച് കാണാന്‍ അനുമതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങണം. ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവും. മൊബൈല്‍ ഫോണും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ഷെഫിന് ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്.
എം.ജി.ആര് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് ഹാദിയയുടെ അപേക്ഷയും മറ്റും ബുധനാഴ്ചയാണ് അയച്ചത്. സര്‍വകലാശാലയുടെ അനുമതി ലഭ്യമാവുന്നതോടെ കോഴ്സില്‍ ചേരാനാവും. ഹാദിയ മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോളെജ് രേഖകളില്‍ അഖില അശോകന് എന്ന പേരിന് പകരം ഹാദിയ എന്നാക്കി മാറ്റുമെന്ന് കോളെജ് അധികൃതര്‍ അറിയിച്ചു. കോളെജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ശൂരമംഗലത്തെ ഹോസ്റ്റലില്‍ നിലവില്‍ 114 വിദ്യാര്‍ഥികളാണുള്ളത്.