സംസ്ഥാനത്ത് ഇന്നു മുതൽ എല്ലാ സർക്കാർ ഓഫീസുകളും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. ഹോട്ട് സ്പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ ആണ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കുക. നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിൽ എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്നും നിർദ്ദേശമുണ്ട്. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കില്ല. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓഫീസ് മേധാവികൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും. ഇത്തരം സോണുകളിലെ സ്ഥാപനങ്ങൾ അതത് ജില്ലയിലെ ഏറ്റവു കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണം.
ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം/സെറിബ്രൽ പാൾസി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയും അവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം.