കേരളത്തിൽ എൻജിൻ കപ്പാസിറ്റി കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബെെപ്പാസില്‍ അമിതവേഗത്തിലെത്തിയ ബെെക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബെെക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മിഷൻ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനികിന്റെതാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മിഷണറും അറിയിച്ചിട്ടുണ്ട്. 1,000 സി സി എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ബെെക്കാണ് അപകടത്തില്‍ പെട്ടത്. ഇത്തരം ബെെക്കുകള്‍ക്ക് കേരളത്തിലെ റോഡുകള്‍ അനുയോജ്യമല്ലെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചിരുന്നു.
മീഡിയനുകളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മറുവശത്തെ കാഴ്ച മറക്കുവെന്നും നിരവധി കത്തുകള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി തെരുവുവിളക്കുകള്‍ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടര്‍ കമ്മിഷനെ അറിയിച്ചു. അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളില്‍ സ്‌പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്‌പീഡ് ബംപുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളില്‍ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.