സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാറിന് തിരിച്ചടി. സാലറി ചലഞ്ച് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ സമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സാലറി ചലഞ്ചിന് സമ്മതമുള്ളവര്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതിയെന്നും പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. വിസമ്മതപത്രം നല്‍കി സ്വയം അപമാനിതര്‍ ആകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശമ്പളം നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പണം ശരിയായി വിനിയോഗിക്കുമെന്ന വിശ്വാസം ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളും പണം നല്‍കിയിട്ടുണ്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു. പണം നല്‍കേണ്ടെന്ന് തീരുമാനിക്കുന്നവര്‍ എന്തിന് അപമാനിതര്‍ ആകണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എന്‍ജിഒ സംഘമാണ് ആദ്യം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വ്യാഴാഴ്ചയാണ് ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ ഹർജി നൽകിയത്. ഒരു മാസത്തെ ശമ്പളം നല്ലൊരു കാര്യത്തിനുള്ള സംഭാവനയായി മാത്രമാണ് ചോദിച്ചത്. ഇത് കഴിഞ്ഞ മാസം 15 ലെ വിശദീകരണക്കുറിപ്പിലും കഴിഞ്ഞ ആറിനു പുറത്തിറക്കിയ സർക്കുലറിലും വ്യക്തമാക്കിയതുമാണ്. ഇതു കണക്കിലെടുക്കാതെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയതെന്ന് ഹർജിയിൽ സർക്കാർ ബോധിപ്പിച്ചിരുന്നു.