തിരുവനന്തപുരം: കഴിഞ്ഞ 2 വർഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്ന് ഹോട്ടലുകള്‍ക്ക് എന്‍.ഒ.സി നല്‍കിയത് എല്‍.ഡി.എഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളാണെന്ന് തെളിഞ്ഞു. വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്ക് നിരാക്ഷേപപത്രം നല്‍കിയത് എല്‍.ഡി.എഫ് ഭരണസമിതിയാണ്.ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍.ഒ.സി നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍.ഡി.എഫ് ഭരണസമിതി. വയലാര്‍ വസുന്ധര സരോവരത്തിനു എന്‍.ഒ.സി നല്‍കിയതും സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മുന്‍ ഭരണസമിതി തന്നെയാണ്.
യുഡിഎഫ് ഭരണസമിതി എന്‍.ഒ.സി നല്‍കിയത് കഠിനംകുളം ലേക്ക് പാലസിനും അത്താണി ഡയാന ഹൈറ്റ്‌സിനും മാത്രം.ക്രൗണ്‍ പ്ലാസയ്ക്ക് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു വാങ്ങുകയായിരുന്നു. മൂന്നു ഹോട്ടലുകളും കോടതി ഉത്തരവുപ്രകാരമാണ് ലൈസന്‍സ് നേടിയത്. 2012ലാണ് ബാര്‍, ബീയര്‍ പാര്‍ലര്‍ ലൈസന്‍സിന് തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയത്.