തൃശൂർ: മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനുമെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ ഹരജി നൽകിയ പൊതുപ്രവർത്തകൻ പി.ഡി ജോസഫിെൻറ വീടിന് നേരെ ആക്രമണം. പുലർച്ചെ രണ്ടരയോടെ ബൈക്കിലെത്തിയ അക്രമികൾ വീടിനു നേരെ കല്ലെറിഞ്ഞു. വീടിന് മുന്നിൽ കിടന്ന ചവിട്ടുമെത്തക്ക് തീയിട്ടു. വീട്ടുകാർ ഉണർന്നതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
മുഖ്യമന്ത്രിക്കും ആര്യാടനും കോഴ നൽകിയെന്ന് സരിത എസ് നായർ സോളാർ കമീഷന് മൊഴി നൽകിയ സാഹചര്യത്തിലാണ് പിഡി ജോസഫ് തൃശൂർ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്. ഹരജിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആര്യാടനും നൽകിയ സ്വകാര്യ ഹരജി പരിഗണിച്ച ഹൈകോടതി വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. പരാതിയെ തുടർന്ന് വിയ്യൂർ പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.