നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതി തള്ളി. കേസ് നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കേസ് പിൻവലിക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയിൽ സർക്കാർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി വന്നത്. ഈ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്. പൊതുമുതൽ നശിപ്പിച്ച കേസ് നിലനിൽക്കുമെന്നും അതുകൊണ്ട് ഇവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയർന്ന ആരോപണത്തെ തുടർന്നാണ് നിയമസഭയിൽ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതൽ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിരുന്നു.
ഇതോടെ, ഇതോടെ, മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരും നാല് എംഎൽഎമാരും നേമത്തെ സ്ഥാനാർത്ഥി വി ശിവൻകുട്ടി അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരും. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.