മാനഭംഗക്കേസിൽ ദേര സച്ചാ സൗദ മേധാവി ആൾദൈവം ഗുർമീത് റാം റഹിം സിങിന് പത്തുവർഷം തടവ്. ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.എന്നാൽ, ഗുർമീതിന്റെ പ്രായം പരിഗണിക്കണമെന്നും ശിക്ഷ ഏഴുവർഷമായി കുറയ്‌ക്കണമെന്നും ഗുർമീതിന്റെ അഭിഭാഷകൻ വാദിച്ചു. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ ഗുർമീത് സിംഗ്, ചെയ്ത തെറ്റിന് മാപ്പു ചോദിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ വെച്ച് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. ജയിലിലെ വായനാമുറിയാണ് പ്രത്യേക കോടതിയാക്കിയത്. പഞ്ച്കുളയില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ജഗ്ദീപ് സിങ് റോത്തക്കിലെത്തിയത്.
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു. വിധി പ്രസ്താവത്തിന് ശേഷം കോടതി മുറി വിടാന്‍ ഗുര്‍മീത് തയ്യാറായില്ല. കരഞ്ഞ് കൊണ്ട് കോടതി മുറിയിലിരുന്ന ഗുര്‍മീതിനെ ബലം പ്രയോഗിച്ച് സെല്ലിലേക്ക് മാറ്റി.
അന്തിമ വാദത്തിന് ഇരുവിഭാഗങ്ങള്‍ക്കും കോടതി പത്ത് മിനുറ്റ് വീതം അനുവദിച്ചിരുന്നു. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജയില്‍ മാറ്റം വേണമെന്നും ഗുര്‍മീതിന്റെ അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നിരുന്നു.
പൊലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്.
റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി – റോത്തക് – ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.
പ്രഖ്യാപിത ആൾദൈവത്തിനെതിരെ മൊഴി നൽകിയത് രണ്ട് പെണ്‍കുട്ടികൾ. എന്നാൽ മാധ്യമങ്ങൾക്കുൾപ്പെടെ അവരെ കണ്ടെത്താനായിട്ടില്ല. അവരുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞതിങ്ങനെ: ‘പെൺകുട്ടികൾ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കിൽ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ…’
യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകർ പറഞ്ഞു. കോടതിവിധിയുടെ പേരിൽ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പോടെ പെൺകുട്ടികളുടെ ഈ തീരുമാനം കൂടുതൽ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുർമീതിനെതിരെ പരാതി നൽകിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെൺകുട്ടികളിലൊരാൾ മുൻപ് സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്വതന്ത്രമായി ഒരിടത്തേക്കും പോകാൻ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്…’ പെൺകുട്ടി പറഞ്ഞു.
ഗുർമീതിന്റെ അനുമതിയില്ലാതെ ആശ്രമത്തിൽ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളിൽ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരിൽ നിന്നു വരെ കേസ് പിൻവലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികൾ ഭർത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുർമീതിനെ മാനഭംഗക്കേസിൽ ശിക്ഷിക്കാനിടയാക്കിയത്.
ഹരിയാന സിർസയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ഗുർമീത് പീഡിപ്പിക്കുകയാണെന്നു കാണിച്ചുള്ള മൂന്നു പേജ് ഊമക്കത്തോടെയാണ് കേസിന്റെ തുടക്കം. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് ലഭിച്ച കത്ത്
പഞ്ചാബ്–ഹരിയാന ഹൈക്കോടതിക്ക് അയച്ചു. 2002ൽ ഹൈക്കോടതി സിർസയിലെ ജില്ലാ ജഡ്ജി എം.എസ്.സുള്ളറോട് ഇതെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ദേര സച്ചാ സൗദ ഒരു മതസംഘടന എന്നതിനേക്കാൾ വാണിജ്യ
സ്ഥാപനമാണെന്നും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുപ്പമുള്ള വ്യക്തിയാണു റാം റഹിമെന്നും സുള്ളർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം 2002 ഡിസംബർ 12നു സിബിഐ കേസ് ഏറ്റെടുത്തു. 2002 മുതൽ 2007 വരെ ഒരന്വേഷണവും ഉണ്ടായില്ല. 2007 ൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിൻജ നാരായണന് അന്വേഷണച്ചുമതല നൽകി. അദ്ദേഹവും എഎസ്പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, അന്വേഷണം നടത്തരുതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഇവർക്കുമേൽ വൻ സമ്മർദം വന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ വിളിച്ചു. കേസിലെ പ്രശ്നങ്ങളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നെങ്കിലും ഒരു പ്രത്യേകസംഭവമാണ് നാരായണനെ കേസിനെ വിടാതെ പിന്തുടരാനൻ പ്രേരിപ്പിച്ചത്. കേസ് ഏറ്റെടുത്ത് ഏതാനുംദിവസം കഴിഞ്ഞപ്പോൾ മുറിയിലേക്കു കടന്നുവന്ന ഒരു സിബിഐ ഉന്നതോദ്യോഗസ്ഥൻ തന്നെ ഗുര്‍മീതിനെതിരെയുള്ള അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അത്. അതോടെ ഗുർമീതിന്റെ അനുയായികളെ ചോദ്യം ചെയ്യൽ ശക്തമാക്കി.
ഊമക്കത്തു വന്നതു പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണെന്നു സിബിഐ കണ്ടെത്തി. പക്ഷേ പെൺകുട്ടി ആരെന്ന് ഒരു രൂപവുമില്ല. ദേര സച്ചാ സൗദയിൽനിന്നു വിട്ടു പോയ 24 സന്യാസിനിമാരുടെ വിവരങ്ങൾ സംഘടിപ്പിച്ചു. അതിൽ മൂന്നുപേരുടെ വീടു കണ്ടെത്തി. ആരുംതന്നെ കേസിനു തയാറായിരുന്നില്ല. ഒടുവിൽ ആദ്യത്തെ ഇരയായ പെൺകുട്ടിയെ കണ്ടുപിടിച്ചു. ആ കുട്ടി അപ്പോഴേക്കും വിവാഹിതയായിരുന്നു. അവർ വഴി ഹരിയാനയിലുള്ള രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആ കുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നു.
രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും കേസ് നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ ദിവസങ്ങൾവേണ്ടിവന്നു. കേസിന്റെ പേരിൽ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് വാക്കു കൊടുത്തിനു ശേഷമായിരുന്നു നാരായണനൊപ്പം പെൺകുട്ടി പരാതിയുമായി മുന്നോട്ടു വന്നത്. ഗുര്‍മീതിനെതിരെ മൊഴി നല്‍കുക മാത്രമല്ല ഒരു മജിസ്ട്രേറ്റിനു മുന്നിൽ വച്ച് അത് രേഖപ്പെടുത്താനും പെണ്‍കുട്ടി തയാറായി. അതോടെ കേസ് നിലനിൽക്കുമെന്നും വഴിമുട്ടിപ്പോകില്ലെന്നും ഉറപ്പായി. രണ്ടു കുട്ടികളുടെയും വീട്ടുകാർ ദേര സച്ചാ സൗദ വിശ്വാസികളാണ്. ഏതു നിമിഷവും ദേര സച്ചായുടെ ഗുണ്ടകൾ ആക്രമിക്കുമെന്നും അവർ ഭയന്നു.
ആദ്യ പെൺകുട്ടിയുടെ മൊഴി ഇങ്ങനെ:
1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുർമീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവൽനിൽക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതൽ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുർമീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാൻ തുടങ്ങിയപ്പോൾ കിടക്കയിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാർ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല. അടുത്തദിവസം വീട്ടിൽനിന്ന് അച്ഛനും അമ്മയും വന്നപ്പോൾ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ൽ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുർമീതും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഭർത്താവിനു ചില സംശയങ്ങൾ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോൾ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയിൽ ക്രോസ് വിസ്താരം നടന്നപ്പോൾ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.’
രണ്ടാം പെൺകുട്ടിയുടെ മൊഴി ഇങ്ങനെ:
1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാൻ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതിൽ തുറന്നത്. ധൻ ധൻ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജിൽ പഠിച്ചകാലത്ത് ഒരു ആൺകുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാൻ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാൻ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോൾ, ഭഗവാൻ ശ്രീകൃഷ്ണനും ഇതുപോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ൽ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തിൽനിന്നു കൊണ്ടുപോയത്.
ഒട്ടേറെ രാഷ്ട്രീയക്കാരും വമ്പൻ വ്യവസായികളും കേസ് ഒഴിവാക്കാനുള്ള സമ്മർദ്ദവുമായി സിബിഐ ഓഫിസിൽ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. തന്റെ ജൂനിയർ ഓഫിസർമാർ പോലും ഗുർമീതിനെതിരെ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറയുന്നു നാരായണൻ. ഇതൊന്നും പക്ഷേ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഗുർമീതിനെ ചോദ്യം ചെയ്യുകയും എളുപ്പമായിരുന്നില്ല. അംഗരക്ഷകരുടെയും അനുയായികളുടെയും അനുമതിയില്ലാതെ ഇയാളെ കാണാൻതന്നെ കഴിയില്ല. ഒടുവിൽ അരമണിക്കൂർ ചോദ്യം ചെയ്യലിനു ഗുർമീത് വഴങ്ങി. എന്നാൽ ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു. ഗുർമീത് എല്ലാ കുറ്റങ്ങളും നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ കൈക്കൊണ്ടത്. താൻ നിഷ്കളങ്കനും
നിരപരാധിയുമാണെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. നേരിട്ടുള്ള ഒരു മറുപടിയും തന്നില്ല. എങ്കിലും പ്രതി ഭയചകിതനായിരുന്നു. 2009ൽ ഡിഐജി ആയി വിരമിച്ച നാരായണൻ പറയുന്നതു ഗുർമീതിനെതിരായ രണ്ടു വധക്കേസുകളും ശക്തവും ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്നാണ്.
കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർ, വാദിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എന്നിവരെയെല്ലാം അപായപ്പെടുത്താൻ പലവട്ടം ശ്രമം നടന്നു.പട്യാലയിൽനിന്ന് അംബാലയ്ക്കുള്ള വഴിയിൽ തന്റെ കാറിനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചുവെന്നു പ്രോസിക്യൂട്ടർ എച്ച്.പി. എസ്. വർമ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ദേര സച്ചാ സൗദയിലെ ചിലർ കേസ് കൊടുത്തു. എന്നാൽ, ഹൈക്കോടതി കേസ് തള്ളി. കേസിൽ 15 സാക്ഷികളെയാണു സിബിഐ ഹാജരാക്കിയത്. അവരെയെല്ലാം ദേര സച്ചാ സൗദ പ്രവർത്തകർ പല ഘട്ടങ്ങളിലും ഭീഷണിപ്പെടുത്തിയെങ്കിലും ഒരാൾപോലും കൂറുമാറിയില്ല.