ന്യൂഡല്‍ഹി: ബാലിയില്‍ അറസ്റ്റിലായ അധോലോകനായകന്‍ ഛോട്ടാരാജനെ ഇന്ന് വൈകിട്ടോടെ ഇന്ത്യയില്‍ എത്തിച്ചേക്കും. ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിന് ഇന്‍ഡൊനീഷ്യയിലെത്തിയ മുംബൈ, ഡല്‍ഹി പോലീസ്, സി.ബി.ഐ. സംഘം രാജന്‍ ജയിലില്‍ കഴിയുന്ന ബാലിയിലെത്തി. രാജന്റെ പേരിൽ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വിവിധ കേസുകളുടെ ഇംഗ്ലിഷിലും പ്രാദേശിക ഭാഷയായ ബാഹസയിലുമുള്ള രേഖകളും സംഘം കരുതിയിരുന്നു. ഡൽഹിയിലേക്കായിരിക്കും രാജനെ ആദ്യം എത്തിക്കുക.
ഇന്ത്യയും ഇന്‍ഡൊനീഷ്യയുംതമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലില്ലാത്തതിനാല്‍ രാജനെ വിട്ടുകിട്ടുന്നതിനായി നയതന്ത്രതലത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്. ഇത് ഫലപ്രാപ്തിയിലെത്തിയതായാണ് സൂചന.
അതേസമയം, രാജനെ മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോർട്ടുകളുണ്ട്. പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിലേക്കുള്ള തുമ്പായതിനാൽ രാജനെതിരെ ശക്തമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ഇന്ത്യൻ സുരക്ഷാ സേനയുടെ വിശ്വാസ്യത തകർക്കപ്പെടുമെന്നും കേന്ദ്രം ഭയക്കുന്നു. അതിനാൽ കേന്ദ്രത്തിനു നേരിട്ടു നിയന്ത്രണമുള്ള ഡൽഹി പൊലീസിനെ അന്വേഷണ ചുമതല ഏൽപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചനകൾ.